കോപ്പൻഹേഗൻ: വിഭവസന്പന്നമായ നോർഡിക് മേഖലയുമായുള്ള സഹകരണത്തിന് ഇന്ത്യാ-നോർഡിക് ഉച്ചകോടി കുതിപ്പുനൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമിച്ചു പ്രവർത്തിച്ചാൽ അഭിവൃദ്ധിയും സുസ്ഥിര വികസനവും ഉറപ്പാക്കാനാകുമെന്നു ഡെൻമാർക്ക്, നോർവേ, സ്വീഡിഷ്, ഐസ്ലൻഡ്, ഫിൻലൻഡ് പ്രധാനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മോദി വിശദീകരിച്ചു. ചൊവ്വാഴ്ച ബെർലിനിൽനിന്ന് കോപ്പൻഹേഗനിലെത്തിയ മോദി ഉച്ചകോടിക്കിടെ നാല് നോർഡിക് രാഷ്ട്രത്തലവന്മാരുമായാണ് ഉഭയകക്ഷിചർച്ച പൂർത്തിയാക്കിയത്.
ഡാനിഷ് പ്രധാനമന്ത്രി മെറ്റേ ഫ്രഡറിക്സണുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ ദേശീയ-രാജ്യാന്തര വിഷയങ്ങളാണ് ഉയർന്നുവന്നത്. ബുധനാഴ്ച നോർവേ പ്രധാനമന്ത്രി ജോനാസ് ഗെഹർ സ്റ്റോറുമായുള്ള ചർച്ചയായിരുന്നു ആദ്യം. ബ്ലൂ ഇക്കോണമി, ബഹിരാകാശ ഗവേഷണം, ആരോഗ്യമേഖല തുടങ്ങിയവയിലെ സഹകരണം എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച ആർട്ടിക് നയത്തിലെ സുപ്രധാനശക്തിയാണ് നോർവേയെന്നു കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
യുഎൻ രക്ഷാസമിതി അംഗങ്ങളെന്ന നിലയിൽ ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങളിലും ആശയവിനിമയം നടത്തിയതായി വിദേശകാര്യമന്ത്രാലയം ഡൽഹിയിൽ പറഞ്ഞു. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലിന ആൻഡേഴ്സണുമായുള്ള ചർച്ചയിൽ ഇരുരാജ്യങ്ങളുംതയ്യാറാക്കിയ സംയുക്ത കർമപരിപാടിയുടെ പുരോഗതി വിശകലനം ചെയ്തു.
സുരക്ഷാ, ഐടി, ഗവേഷണം എന്നിവയിലെ സഹകരണവും ചർച്ച ചെയ്തുവെന്നു കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഐസ്ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്ഡോട്ടിറുമായുള്ള ചർച്ചയിൽ ബ്ലൂ ഇക്കണോമിക്കു പുറമേ, ഹരിതോർജ്ജം, മത്സ്യബന്ധനം, ഭക്ഷ്യസംസ്കരണം, ഡിജിറ്റൽ സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ആരാഞ്ഞത്. ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി കാട്രിന്റെ വ്യക്തിപരമായ ശ്രമങ്ങളെ പ്രശംസിച്ച മോദി ഈ വിഷയത്തിൽ ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിയനുമായുള്ള കൂടിക്കാഴ്ചയിൽ നിക്ഷേപം, സാങ്കേതിക മേഖല എന്നിവയിലെ സഹകരണമാണ് ചർച്ചാവിഷയമായത്. ക്വാണ്ടം കംപ്യൂട്ടിംഗ്, മൊബൈൽ സാങ്കേതികതയിലെ പുതിയ കണ്ടുപിടുത്തങ്ങൾ, സ്മാർട്ട് ഗ്രിഡുകൾ തുടങ്ങിയവയെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിയമയം നടത്തി.
നോർഡിക് രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കി മോദി
02:05 AM May 05, 2022 | Deepika.com