കോപ്പൻഹേഗൻ: കോവിഡനന്തര സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതുൾപ്പെടെ ചർച്ചചെയ്യുന്ന രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ തിരക്കിട്ട ചർച്ചകളിലേക്കു കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജമേഖല എന്നിവയ്ക്കൊപ്പം ആഗോളതലത്തിലുള്ള സുരക്ഷാസാഹചര്യങ്ങളും ഉച്ചകോടിയിൽ ചർച്ചവിഷയമാകും.
പുത്തൻ സാങ്കേതികവിദ്യകൾ, നിക്ഷേപം, ആർട്ടിക് മേഖലയിലുള്ള ഗവേഷണം തുടങ്ങിയ വിഷയങ്ങളിൽ നോർഡിക് രാജ്യങ്ങളുമായുള്ള സഹകരണം വിപുലപ്പെടുത്താനുതകുന്ന ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി കടന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
ജർമനിയിൽ നിന്ന് ബുധനാഴ്ചയാണു പ്രധാനമന്ത്രി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെത്തിയത്. ജർമനിയിൽ ചാൻസലർ ഒലാഫ് ഷോൾസുമായി വിശദചർച്ചകളാണു മോദിയുടെ നേതൃത്വത്തിൽ അരങ്ങേറിയത്.
ചൊവ്വാഴ്ച ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സണുമായും മോദി ചർച്ചനടത്തി. ഇന്ത്യാ-നോർഡിക് ഉച്ചകോടിക്കു മുന്പ് ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, നോർവേ, സ്വീഡൻ പ്രധാനമന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷിചർച്ച നടത്തിയിരുന്നു.
ഇന്ത്യ-നോർഡിക് ഉച്ചകോടി: ചർച്ചകളുടെ തിരക്കിൽ മോദി
02:05 AM May 05, 2022 | Deepika.com