കീവ്: കിഴക്കൻ യുക്രെയ്ന്റെ വലിയൊരു ഭാഗം കൂട്ടിച്ചേർക്കാൻ റഷ്യ പദ്ധതിയിടുന്നതായി യുഎസ്. ഈ മാസം അവസാനത്തോടെ ഡോണസ്റ്റ്സ്ക്, ലുഹാൻസ് മേഖലകളിൽ പേരിനു ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കാനാണു നീക്കമെന്ന് യൂറോപ്യൻ സുരക്ഷാ സഹകരണ സമിതി (ഒഎസ്സിഇ)യിലെ അമേരിക്കൻ അംബാസഡർ മൈക്കിൾ കാർപെന്റർ പറഞ്ഞു. തെക്കൻ യുക്രെയ്നിലെ റഷ്യൻ നിയന്ത്രിത നഗരമായ ഖെർസൻ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കാനും നീക്കമുണ്ട്.
റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണറ്റ്സ്ക്, ലുഹാൻസ് നഗരങ്ങൾ നേരത്തേ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ ഹിതപരിശോധന നടത്തി കൂട്ടിച്ചേർക്കുകയെന്നതു റഷ്യക്ക് എളുപ്പമായിരിക്കും.
യുക്രെയ്ൻ അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ നിയന്ത്രണത്തിലായ ഖേർസൻ നഗരത്തിലെ മേയർ അടക്കമുള്ളവരെ റഷ്യൻ പട്ടാളം തടവിലാക്കിയിരുന്നു. നഗരത്തിൽ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ റദ്ദാക്കി. ഇവിടെ റഷ്യൻ കറൻസിയായ റൂബിൾ പ്രയോഗത്തിലാക്കിയെന്നും യുക്രെയ്ൻ ആരോപിക്കുന്നു. റഷ്യൻ സ്കൂൾ പാഠ്യപദ്ധതി ഇവിടെ ഉടൻ നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
മരിയുപോളിൽ റഷ്യ വീണ്ടും ആക്രമണം തുടങ്ങി; ഞായറാഴ്ച നൂറു പേരെ ഒഴിപ്പിച്ചു
കീവ്: മരിയുപോൾ നഗരത്തിലെ അസോവ്താൾ ഉരുക്കുശാലയിൽ റഷ്യൻ പട്ടാളം വീണ്ടും ആക്രമണം തുടങ്ങിയതായി യുക്രെയ്ൻ അറിയിച്ചു. ഉരുക്കുശാലയിൽ അഭയം തേടിയിരുന്ന സിവിലിയന്മാരെ ഒഴിപ്പിക്കാനായി ഞായറാഴ്ച വെടി നിർത്തിയിരുന്നു.
വൃദ്ധരും കൊച്ചു കുട്ടികളും അടക്കം നൂറോളം പേരെ മാത്രമാണ് പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഇതിൽ ഭൂരിഭാഗത്തെയും യുക്രെയ്ൻ നിയന്ത്രിത സാപ്പോറിഷ്യയിലേക്കാണു കൊണ്ടുപോയത്. കുറച്ചുപേരെ റഷ്യൻ നിയന്ത്രിത മേഖലയിലേക്കും കൊണ്ടുപോയി.
ആയിരത്തോളം സിവിലിയന്മാരും രണ്ടായിരത്തോളം യുക്രെയ്ൻ ഭടന്മാരുമാണ് ഉരുക്കുശാലയിൽ അഭയം തേടിയിരിക്കുന്നത്. മരിയുപോൾ നഗരത്തിൽ മൊത്തം ഒരു ലക്ഷം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
കിഴക്കൻ യുക്രെയ്ൻ കൂട്ടിച്ചേർക്കാൻ റഷ്യ പദ്ധതിയിടുന്നു: അമേരിക്ക
02:06 AM May 04, 2022 | Deepika.com