പ്രാദേശികനിക്ഷേപകർ തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും വിദേശഫണ്ടുകൾക്കു നഷ്ടപ്പെട്ട വിശ്വാസം ഇനിയും തിരിച്ചുപിടിക്കാനായില്ല. ഏപ്രിലിൽ സെൻസെക്സ് 1.52 ശതമാനവും നിഫ്റ്റി 1.29 ശതമാനവും നഷ്ടത്തിലാണ്. പിന്നിട്ട മാസം ബിഎസ്ഇ 882 പോയിന്റും എൻഎസ്ഇ 222 പോയിന്റും താഴ്ന്നു. തുടർച്ചയായ രണ്ടാംവാരത്തിലും ഇന്ത്യൻ മാർക്കറ്റിനു കരുത്തു കൈമോശം വന്ന അവസ്ഥയിലാണ്.
പുതിയ സാമ്പത്തിക വർഷം പിറന്നതോടെ നിക്ഷേപമേഖല ഏറെ പ്രതീക്ഷളോടെയാണു വിപണിയെ സമീപിച്ചത്. ആഭ്യന്തരമ്യൂച്വൽ ഫണ്ടുകൾ പ്രാദേശികഇടപാടുകാർക്ക് ഒപ്പം സഞ്ചരിച്ച് ഓരോ അവസരത്തിലും വിപണിയുടെ കരുത്തു നിലനിർത്താൻ ശ്രമിച്ചു. എന്നാൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി.
ഏപ്രിലിൽ വിദേശഫണ്ടുകൾ മൊത്തം 42,371 കോടിരൂപയുടെ ഓഹരികൾ വിറ്റു. പിന്നിട്ട വാരം അവർ 12,190 കോടിയുടെ ഓഹരിയും വിറ്റു. ഇതിനിടയിൽ വ്യാഴാഴ്ച 743 കോടിയുടെ വാങ്ങലും നടത്തി. ആഭ്യന്തര ഫണ്ടുകൾ 9703 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
കോവിഡ് രോഗികളുട ഐണ്ണം ഉയരുന്നതു നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ചൈനയിലും സ്ഥിതി ഇതുതന്നെ. റഷ്യ‐യുക്രെയ്ൻ യുദ്ധം മൂന്നാം മാസത്തിലേയ്ക്കു കടന്നു.പ്രതികൂല സാഹചര്യങ്ങൾ വിലയിരുത്തിയാൽ വിപണി രക്ഷ നേടാൻ ഓഗസ്റ്റ്വരെ കാത്തിരിക്കണം. മികച്ച മൺസൂൺ ലഭ്യമായാൽ ജൂൺ അവസാനം താഴ്ന്ന റേഞ്ചിൽനിന്ന് ഓഹരിസൂചിക തിരിച്ചുവരവ് നടത്താം.
നിഫ്റ്റി സൂചിക 17,171ൽനിന്നു 16,936 ലേക്കു താഴ്ന്നതിനിടയിലെ വാങ്ങൽ താത്പര്യം സൂചികയെ 17,377വരെ ഉയർത്തിയെങ്കിലും വാരാന്ത്യം 17,102 പോയിന്റിലാണ്.
റംസാൻ പ്രമാണിച്ച് ഒരുദിവസം വിപണി അവധിയാണ്. 16,899 ലെ ആദ്യസപ്പോർട്ട് നിലനിർത്തി 17,340 ലേക്കുയരാൻ ശ്രമിക്കാം. വിദേശത്തുനിന്നും പ്രതികൂലവാർത്തകളുണ്ടായാൽ മാസമധ്യം നിഫ്റ്റി 16,697 റേഞ്ചിലേക്കു സാങ്കേതിക പരീക്ഷണം നടത്താം.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക് എസ്എആർ, സൂപ്പർ ട്രെൻഡ് , എംഎസിഡി തുടങ്ങിയവ തളർച്ചയിലേക്കു വിരൽ ചൂണ്ടുന്നു. മറ്റ് ഇൻഡിക്കേറ്ററുകളായ സ്ലോസ്റ്റോക്കാസ്റ്റിക്സ്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ തുടങ്ങിയവ ഓവർ സോൾഡ് മേഖലയിലേയ്ക്ക് അടുക്കുന്നു.
ബോംബെ സെൻസെക്സ് 58,338 പോയിന്റിൽനിന്നു തുടക്കത്തിൽ 56,522 ലേയ്ക്ക് ഇടിഞ്ഞവേളയിൽ മുൻനിര ഓഹരികളിലെ വാങ്ങൽ സൂചികയെ 57,975 വരെ ഉയർത്തി. വെളളിയാഴ്ച്ച ക്ലോസിംഗിൽ സെൻസെക്സ് 57,060 ലാണ്. ഈ വാരം 57,849‐58,638ൽ പ്രതിരോധവും 56,396‐55,732ൽ താങ്ങും പ്രതീക്ഷിക്കാം.
വിനിമയ വിപണിയിൽ രൂപ 76.29ൽനിന്നും 76.92 ലേക്കു ദുർബലമായശേഷം 76.45 ലാണ്. ഈവാരം76.14 ലേക്കും 76.02 ലേക്കും കരുത്തു തിരിച്ചുപിടിക്കാനുള്ളശ്രമം പരാജയപ്പെട്ടാൽ സ്വാഭാവികമായും മൂല്യം76.95‐77.14 ലേക്കു ദുർബലമാകാം.
ക്രൂഡ്ഓയിൽ വില ബാരലിന് 99.95ഡോളറിൽനിന്നു 109.78 വരെ ഉയർന്നു. വാരാന്ത്യം എണ്ണ1 06 ഡോളറിലാണ്. യൂറോപ്യൻ യൂണിയൻ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നിരോധിച്ചത് എണ്ണ വിപണി ചൂടുപിടിക്കാൻ കാരണമായി.
പുതിയ സാഹചര്യത്തിൽ എണ്ണയ്ക്ക് ഡിമാൻഡ് ഉയരാം. വിപണിയിലെ ചലനങ്ങൾ ഒപ്പെക്ക് നിരീക്ഷിക്കുന്നുണ്ട് . ഇന്ത്യക്ക് റഷ്യൻ എണ്ണ രൂപ‐റുബിൾ അടിസ്ഥാനത്തിൽ ലഭിക്കുമെന്നത് ആശ്വാസം പകരും.
സ്വർണത്തിൽ വിൽപ്പനക്കാർ പിടിമുറുക്കി. മഞ്ഞലോഹം1871 ഡോളറിൽനിന്നു 1920 വരെ ഉയർന്നെ ങ്കിലും വാങ്ങൽ താത്പര്യം ചുരുങ്ങിയതിനാൽ ഏറെനിർണായകമായ 1900 ലെ സപ്പോർട്ട് നഷ്ടപ്പെട്ട് 1896 ഡോളറായി.
വിദേശികൾക്ക് വിശ്വാസം പോരാ!
12:55 AM May 02, 2022 | Deepika.com