മുംബൈ: രാജ്യത്തെ പ്രതിമാസ ജിഎസ്ടി വരുമാനക്കണക്കിൽ പുതിയ റിക്കാർഡ്. ഏപ്രിലിൽ 1.68 ലക്ഷം കോടി രൂപ ജിഎസ്ടി വരുമാനയിനത്തിൽ ലഭിച്ചതോടെയാണ് സർവകാല റിക്കാർഡ് പിറന്നത്. മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് ഇക്കുറിയുള്ളത്. മൊത്ത ജിഎസ്ടി വരുമാന ഇനത്തിൽ 1,67,540 കോടി രൂപയും കേന്ദ്ര ജിഎസ്ടിയായി (സിജിഎസ്ടി) 33,159 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി(എസ്ജിഎസ്ടി) 41,793 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ (ഐജിഎസ്ടി) 81,939 കോടി രൂപയുമാണു ലഭിച്ചത്. സെസ്: 10,649 കോടി രൂപ.
മാർച്ചിൽ രേഖപ്പെടുത്തിയ 1.42 ലക്ഷം കോടി രൂപയായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഈ തുകയേക്കാൾ 25,000 കോടി രൂപയാണ് ഏപ്രിലിൽ കൂടുതലായി കിട്ടിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 1.40 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. നികുതി വെട്ടിപ്പ് ഫലപ്രദമായി തടയാനായതും രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങളിലുണ്ടായ ഉണർവുമാണ് ജിഎസ്ടി വരുമാനം ഉയർത്തിയതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം ജിഎസ്ടിആർ -3ബി യിലുള്ള 1.06 കോടി ജിഎസ്ടി റിട്ടേണുകളാണു ഫയൽ ചെയ്യപ്പെട്ടത്.
തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് മാർച്ചിലെ ഇ- വേ ബില്ലുകളുടെ എണ്ണവും 13 ശതമാനമുയർന്ന് 7.7 കോടിയായി. ഏപ്രിൽ 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന നികുതി വരുമാനം രേഖപ്പെടുത്തിയത്.
ജിഎസ്ടി വരുമാനത്തിൽ റിക്കാർഡ്; ഏപ്രിലിൽ ലഭിച്ചത് 1.68 ലക്ഷം കോടി രൂപ
12:55 AM May 02, 2022 | Deepika.com