മുംബൈ: പതിറ്റാണ്ടുകൾക്കുശേഷം ടാറ്റയുടെ താവളത്തിൽ തിരികെയെത്തി എയർഇന്ത്യ. ഇന്നലെയാണ് കേന്ദ്രസർക്കാർ എയർഇന്ത്യയുടെ 100 ശതമാനം ഓഹരികളും മനേജ്മെന്റ് അധികാരവും ടാറ്റ ഗ്രൂപ്പിലെ ഉപവിഭാഗമായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയത്.
കൈമാറ്റ നടപടികൾക്കു മുന്പായി ടാറ്റ സണ്സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഏറെ ദുഷ്കരമായിരുന്ന എയർഇന്ത്യാ സ്വകാര്യവത്കരണനടപടി വിജയകരമായി പൂർത്തിയാക്കുന്നതിനു നേതൃത്വംകൊടുത്ത ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ, ഡിഐപിഎഎം സെക്രട്ടറി തുഹിൻ കന്ദ് പാണ്ഡെ തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു കൈമാറ്റം. എയർഇന്ത്യയെ വീണ്ടെടുക്കാനായതിൽ സന്തോഷമുണ്ടെന്നും കന്പനിയെ ലോകനിലവാരത്തിലെത്തിക്കുമെന്നും എൻ.ചന്ദ്രശേഖരൻ പറഞ്ഞു. എയർഇന്ത്യക്കൊപ്പം എയർഇന്ത്യ എക്സ്പ്രസിന്റെ പൂർണ ഉടമസ്ഥതയും ഗ്രൗണ്ട് ഹാൻഡ്ലിംഗ് കന്പനിയായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരി പങ്കാളിത്തവും ടാറ്റാ ഗ്രൂപ്പിനു സ്വന്തമാണ്.
അതേസമയം, ടാറ്റാ ഗ്രൂപ്പിന് എയർഇന്ത്യയുടെ നടത്തിപ്പിനു ലോൺ നല്കുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മ അറിയിച്ചു. കോവിഡ്, സാന്പത്തികബുദ്ധിമുട്ട്, ഒരു വിഭാഗം ജീവനക്കാരുടെ നിസഹകരണം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ അതിജീവിച്ച് എയർഇന്ത്യയെ ലാഭകരമാക്കുക എന്നതു ടാറ്റയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകുമെന്നാണു വിലയിരുത്തൽ.
തുടക്കം ടാറ്റ എയർസർവീസ്
ഇന്ത്യയിൽ ആദ്യമായി വാണിജ്യ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ജെആർഡി ടാറ്റ 1932 ൽ ആണ് ടാറ്റ എയർസർവീസ് ആരംഭിക്കുന്നത്.
ആദ്യ കാലങ്ങളിൽ കറാച്ചിയിൽനിന്നു മദ്രാസിലേക്കുള്ള എയർമെയിൽ സർവീസ് ആണു കന്പനി നടത്തിയിരുന്നത്. 1938ൽ യാത്രാ വിമാന സർവീസും ആരംഭിച്ചു. ഇതോടെ ടാറ്റ എയർസർവീസ്, ടാറ്റാ എയർലൈൻസ് ആയി മാറി. രണ്ടാം ലോകമഹായുദ്ധാനന്തരമാണ് ടാറ്റ എയർലൈൻസ് എയർഇന്ത്യ ആകുന്നത്. അധികം വൈകാതെ കേന്ദ്രസർക്കാർ കന്പനിയിൽ 49 ശതമാനം ഓഹരിപങ്കാളിത്തം കരസ്ഥമാക്കി.
1953ലെ എയർ കോർപറേഷൻ ആക്ടിലൂടെ കേന്ദ്രസർക്കാർ ദേശസാത്കരിച്ചതോടെയാണ് എയർഇന്ത്യ, ടാറ്റ കുടുംബത്തിനു പൂർണമായും അന്യമാകുന്നത്. നിലവിൽ സിംഗപ്പൂർ എയർലൈൻസുമായി ചേർന്നുള്ള വിസ്താര, എയർഏഷ്യ ഇന്ത്യ എന്നീ വിമാനക്കന്പനികളും ടാറ്റ നടത്തുന്നുണ്ട്.
അടിമുടി മാറും
എയർഇന്ത്യയെ അടിമുടി പരിഷ്കരിക്കാനുള്ള 100 ദിന കർമപരിപാടികൾ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാരെ അതിഥികളായി കണ്ട് സ്വീകരിക്കണമെന്നു കാബിൻ ക്രൂവിനും മറ്റു ജീവനക്കാർക്കും ഗ്രൂപ്പ് നിർദേശം നല്കി. ബോഡി മാസ് ഇൻഡെക്സ് (ബിഎംഎെ) പാലിക്കണമെന്നും ആകർഷമായി വേഷം ധരിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രത്തൻ ടാറ്റയുടെ ശബ്ദസന്ദേശത്തിന്റെ അകന്പടിയോടെയാകും യാത്രക്കാരെ സ്വാഗതം ചെയ്യുക. ഭക്ഷണവിതരണം കാര്യക്ഷമമാക്കാനും ടാറ്റ ഗ്രൂപ്പ് കാറ്ററിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ഭക്ഷണ മെനു വിപുലമാക്കും. കൃത്യ സമയം പാലിക്കുന്നതിനും ഗ്രൂപ്പ് പ്രഥമ പരിഗണന നൽകും.
തിരികെ, താവളത്തിൽ; എയർ ഇന്ത്യ കൈമാറ്റം പൂർണം
01:25 AM Jan 28, 2022 | Deepika.com