കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പാദ വാര്‍ഷിക അറ്റാദായം ചരിത്രത്തില്‍ ആദ്യമായി 500 കോടി രൂപ കടന്നു. 2021 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്ക് 521.73 കോടി രൂപയുടെ അറ്റാദായമാണു നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 404.10 കോടി രൂപയായിരുന്നു അറ്റാദായം. 29 ശതമാനമാണ് അറ്റാദായ വര്‍ധന.
പ്രവര്‍ത്തന ലാഭം 914.29 കോടി രൂപയായി. വായ്പാവിതരണത്തില്‍ 12.14 ശതമാനമാണു വാര്‍ഷിക വളര്‍ച്ച. 19.23 ശതമാനം വിപണി വിഹിതത്തോടെ വിദേശത്തുനിന്നുള്ള നിക്ഷേപത്തില്‍ ഫെഡറല്‍ ബാങ്ക് മുന്നേറ്റം തുടരുകയാണ്.
എല്ലാ തലങ്ങളിലും പുരോഗതി കൈവരിച്ച് മികച്ച പ്രകടനം തുടരാന്‍ ബാങ്കിനു കഴിഞ്ഞുവെന്നു ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.
ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട്(കാസ) 15 ശതമാനം വളര്‍ന്ന് 64,343.28 കോടി രൂപയിലെത്തിയതോടെ കാസ അനുപാതം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 36.68 ശതമാനത്തിൽ തൊട്ടു. മൊത്തം ബിസിനസ് 10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 3,16,174.33 കോടി രൂപയിലെത്തി. 1,61,669.92 കോടിയായിരുന്ന മൊത്തം നിക്ഷേപം 1,75,431.69 കോടി രൂപയായി. ബാങ്കിന്റെ അറ്റ മൂല്യം 18,087.98 കോടി രൂപയാണ്.
കാര്‍ഷിക വായ്പകള്‍ 17.95 ശതമാനം വര്‍ധനയോടെ 18,431 കോടി രൂപയായി. ഭവന വായ്പകള്‍ 13.87 ശതമാനം വര്‍ധിച്ച് 21,684 കോടിയിലെത്തി. സ്വര്‍ണവായ്പകള്‍ 11.48 ശതമാനം വളര്‍ച്ചയോടെ 16,378 കോടി രൂപയിലെത്തി.
ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 522 കോടി
12:53 AM Jan 26, 2022 | Deepika.com