കീവ്: യുക്രെയ്നിന്റെ നിയന്ത്രണം റഷ്യ പിടിക്കുമെന്ന ആശങ്കയ്ക്കിടെ നയതന്ത്ര പ്രതിനിധികളെ ബ്രിട്ടൻ പിൻവലിച്ചു. റഷ്യൻ കടന്നുകയറ്റം ഏതുനിമിഷവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എംബസി ജീവനക്കാരുടെ ബന്ധുക്കൾ യുക്രെയ്നിൽനിന്ന് മടങ്ങണമെന്നു യുഎസ് ഉത്തരവിട്ടു.
എന്നാൽ, സൈനിക നടപടി സ്വീകരിക്കില്ലെന്നു റഷ്യ വ്യക്തമാക്കി. എന്നിരുന്നാലും യുക്രെയ്നിലേക്ക് കടന്നുകയറാൻ സജ്ജമായി പതിനായിരക്കണക്കിനു പട്ടാളക്കാരെയാണു റഷ്യ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.
നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതു മുൻകരുതൽ നടപടിയുടെ ഭാഗമാണെന്നു യുകെ വെളിപ്പെടുത്തി. യുക്രെയ്ൻ എംബസിയിൽ അത്യാവശ്യമില്ലാത്ത ജീവനക്കാർ നാട്ടിലേക്കു മടങ്ങണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പൗരന്മാരെ ഒഴിപ്പിക്കുന്ന ഘട്ടത്തിലേക്കു സ്ഥിതിഗതികൾ എത്തിയിട്ടില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ, റഷ്യ യാത്ര ഒഴിവാക്കണമെന്ന് യുഎസ് പൗരന്മാർക്കു നിർദേശം നൽകി.
യൂറോപ്യൻ യൂണിയൻ നയതന്ത്രപ്രതിനിധികൾ യുക്രെയ്നിൽ സുരക്ഷിതരാണെന്ന് ഇയു വിദേശകാര്യ നയ വിഭാഗം മേധാവി ജോസപ് ബോറൽ പറഞ്ഞു.
ഇതിനിടെ, ഡെൻമാർക്ക്, നെതർലൻഡ്സ്, സ്പെയിൻ, ബൾഗേറിയ തുടങ്ങിയ നാറ്റോ സഖ്യ രാജ്യങ്ങൾ യുക്രെയ്നിലേക്ക് കുടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയച്ചിട്ടുണ്ട്.
ഇതിനിടെ, എംബസി ജീവനക്കാരെയും ബന്ധക്കളെയും പിൻവലിച്ച യുകെ, യുഎസ് നടപടി ബാലിശമാണെന്ന് യുക്രെയ്ൻ പറഞ്ഞു. ശനിയാഴ്ച യുഎസിൽനിന്ന് വൻതോതിൽ പടക്കോപ്പുകൾ യുക്രെയ്നിൽ എത്തിയിട്ടുണ്ട്.
2014 ൽ റഷ്യ യുക്രെയ്നിലെ ക്രിമിയ പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്തുണ്ടായ പ്രതിഷേധം റഷ്യൻ അനുകൂല പ്രസിഡന്റിനെ അധികാരത്തിൽനിന്നു നീക്കി. യുക്രെയ്നിന്റെ കിഴക്കൻ അതിർത്തി റഷ്യൻ അനുകൂല വിമതരുടെ കൈയിലാണ്. ഇവിടെയാണു രൂക്ഷമായ സംഘർഷം നടക്കുന്നത്.
യുക്രെയ്നിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കി റഷ്യൻ അനുകൂല ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയാണു റഷ്യൻ പ്രസിഡന്റ് പുടിന്റെ ലക്ഷ്യമെന്ന് യുകെ ഞായറാഴ്ച പറഞ്ഞിരുന്നു.
യുക്രെയ്ൻ: യുഎസും യുകെയും നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചു
02:07 AM Jan 25, 2022 | Deepika.com