പശ്ചിമേഷ്യയിൻ സഘർഷാവസ്ഥയും റഷ്യ- യുക്രെയ്ൻ ബന്ധത്തിലെ ഉലച്ചിലും ആഗോള ഓഹരി വിപണികളിൽ പിരിമുറുക്കം സൃഷ്ടിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാരമാദ്യം നടക്കുന്ന യുഎസ് ഫെഡ് യോഗത്തെ ആകാംക്ഷയോടെ ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നു. പലിശയിൽ ഫെഡ് ഭേദഗതികൾ പ്രഖ്യാപിച്ചാൽ യൂറോ-ഏഷ്യൻ മാർക്കറ്റുകൾ വാരത്തിന്റെ രണ്ടാം പകുതിയിൽ ആടി ഉലയാം. പുതു വർഷം പിറന്ന ശേഷം അമേരിക്കൻ മാർക്കറ്റ് വിൽപ്പനക്കാരുടെ പിടിയിലാണ്.
ഇന്ത്യൻ ഇൻഡക്സുകൾ പോയവാരം മൂന്നര ശതമാനം ഇടിഞ്ഞു. സെൻസെക്സ് 2185 പോയിൻറ്റും നിഫ്റ്റി 638 പോയിൻറ്റും നഷ്ടത്തിലാണ്. നാലാഴ്്ചകളിൽ തുടർച്ചയായി മാർക്കറ്റിനെ നയിച്ച കാളക്കൂട്ടങ്ങളെ രംഗത്ത് നിഷ്പ്രയാസം തുരത്തിയാണ് കരടികൾ വിപണി നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയത്.
കേന്ദ്ര ബജറ്റിന് ഒരാഴ്്ച മാത്രം ശേഷിക്കവേ കരുതലോടെയാണ് ഫണ്ടുകൾ ഓരോ ചുവടും വയ്ക്കുന്നത്. ഒരു വശത്ത് ഒമിക്രോൺ ഭീഷണിയും മറുവശത്ത് വിവിധ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പു ചൂടിലേക്ക് പ്രവേശിക്കുന്നതും വിപണിയിലെ ആവേശം കുറയ്ക്കും.
നിഫ്റ്റിക്ക് മുൻവാരം സുചിപ്പിച്ച 18,398 ലെ പ്രതിരോധം തകർക്കാനായില്ല. ഈ റേഞ്ചിൽ വിപണി കിതയ്ക്കുമെന്ന് വ്യക്തമാക്കിയത് ശരിവയ്ക്കും വിധത്തിലായിരുന്നു സൂചികയുടെ ചലനം. 18,255 ൽ നിന്ന് 18,354 വരെ മാത്രമേ നിഫ്റ്റിക്ക് ഉയരാനായുള്ളൂ. ഇതിനിടയിൽ കരടികൾ വിപണിക്കുമേൽ ആധിപത്യം നേടിയതോടെ നിർണായകമായ 18,000 ലെ സപ്പോർട്ട് തകർത്ത് 17,485 ലേക്ക് തകർന്ന ശേഷം 17,617 ലാണ് വാരാന്ത്യം. ഈവാരം 17,284 ലെ താങ്ങ് നിലനിർത്തി 18,150 ലേക്ക് തിരിച്ചു വരവിന് ശ്രമിക്കാം. എന്നാൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ബജറ്റിനോടനുബന്ധിച്ച് സൂചിക 16,951 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം.
ഡെയ്ലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ സാങ്കേതികമായി ഓവർ ബ്രോട് മേഖലയിൽ നിന്നും ഓവർ സോൾഡായി. അതേസമയം സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞു.
ബോംബെ സെൻസെക്സ് 61,223 പോയിന്റിൽനിന്ന് 61,354 ലേക്ക് ചുവടുവച്ച വേളയിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ ആടി ഉലഞ്ഞ സെൻസെക്സ് 58,620 ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 59,037 പോയിന്റിലാണ്. ഈ വാരം 57,986 പോയിന്റിലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ തിരിച്ചുവരവിൽ സെൻസെക്സ് 60,720 നെ ലക്ഷ്യമാക്കാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ തിരുത്തൽ 56,936 റേഞ്ചിലേക്ക് തുടരാം.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് 16 ൽ നിന്ന് 19.50 ലേയ്ക്ക് കയറി, സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 21 ലേയ്ക്ക് ഉയരാം. അമിത ചാഞ്ചാട്ട വേളയിൽ ഈ സൂചിക നിക്ഷേപകർക്ക് അപായ സൂചന നൽകി ഉയരാറുണ്ട്. കഴിഞ്ഞ ബജറ്റ് വേളയിൽ വോളാറ്റിലിറ്റി സൂചിക 25 ലേയ്ക്ക് ഉയർന്നു. ബജറ്റ് അടുത്തതിനാൽ ഓഹരി സൂചികയിൽ ചാഞ്ചാട്ടം ശക്തമാക്കാം. പത്ത് വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ബജറ്റിന് മുന്പുള്ള വാരം എഴ് തവണയും സൂചിക തളർന്നു.
വിദേശ നിക്ഷേപകർ കഴിഞ്ഞ നാല് മാസമായി വിൽപ്പനക്കാരാണ്. അവർ പോയവാരം 12,644 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1038 കോടി രൂപയുടെ വാങ്ങലും 530 കോടി രൂപയുടെ വിൽപ്പനയും നടത്തി. രൂപയ്ക്ക് മൂല്യത്തകർച്ച, രൂപ 74.15 ൽ നിന്ന് 74.50 ലേക്ക് തളർന്ന ശേഷം വാരാന്ത്യം 74.43 ലാണ്. ക്രൂഡ് ഓയിൽ വില ഉയർന്നാൽ രൂപ വീണ്ടും തളരും.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് ഇടയിൽ ആഗോള ക്രൂഡ് ഓയിൽ വില എട്ട് വർഷത്തെ ഉയർന്ന നിരക്കായ 87.65 ഡോളറിലാണ്. സ്വർണം ട്രോയ് ഔൺസിന് 1835 ഡോളറിലാണ്. യുഎസ് പലിശ ഉയർത്തിയാൽ സ്വർണത്തിൽ ശ്രദ്ധയമായ ചലനങ്ങൾക്ക് ഇടയുണ്ട്.
ഓഹരി അവലോകനം / സോണിയ ഭാനു
യുഎസ് ഫെഡ് യോഗം: ഉറ്റുനോക്കി ലോക രാജ്യങ്ങൾ
01:12 AM Jan 24, 2022 | Deepika.com