വാഷിംഗ്ടൺ ഡിസി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്നിൽ അധിനിവേശത്തിനു ശ്രമിച്ചേക്കുമെങ്കിലും പൂർണതോതിലുള്ള യുദ്ധത്തിനു മുതിർന്നേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുക്രെയ്നെ ആക്രമിച്ചാൽ പുടിൻ വലിയ വില നല്കേണ്ടിവരുമെന്നു പറഞ്ഞ ബൈഡൻ പക്ഷേ, ചെറിയ തോതിലുള്ള കൈയേറ്റമാണെങ്കിൽ മറ്റൊരു രീതിയിലായിരിക്കും യുഎസ് പ്രതികരിക്കുകയെന്നും കൂട്ടിച്ചേർത്തു. ബൈഡൻ പറഞ്ഞ ഇക്കാര്യത്തിൽ ഉടനടി വിശദീകരണം നല്കിയ വൈറ്റ് ഹൗസ്, റഷ്യ നടത്തുന്ന ഏതു സൈനികനീക്കത്തോടും ഉടനടി ശക്തമായി പ്രതികരിക്കുമെന്നു പറഞ്ഞു.
യുഎസിനെയും നാറ്റോ സൈനിക സഖ്യത്തെയും പ്രകോപിപ്പിക്കാൻ പുടിൻ ശ്രമിച്ചേക്കുമെന്നു ബൈഡൻ പറഞ്ഞു. അതിനു പുടിൻ വലിയ വില നല്‍കേണ്ടിവരും. ഇതുവരെ കണ്ടിട്ടില്ലാത്ത ഉപരോധങ്ങളായിരിക്കും റഷ്യ നേരിടേണ്ടിവരുക.
ആക്രമണത്തിന്റെ തോത് അനുസരിച്ചായിരിക്കും ഉപരോധത്തിന്റെ കടുപ്പം. പൂർണതോതിലുള്ള അണ്വായുധ യുദ്ധത്തിന്റെ കുറവേ തനിക്കുള്ളൂവെന്നു പുടിൻ മനസിലാക്കണം. ലോകാധിപത്യത്തിനു ശ്രമിക്കാനുള്ള നിലയിലല്ല പുടിനിപ്പോൾ. പുടിനുമായി ഉച്ചകോടി നടത്താൻ താൻ തയാറാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ബൈഡന്റെ പ്രസ്താവനയ്ക്കു പിന്നാലെ വൈറ്റ്ഹൗസ് വക്താവ് ജൻ സാകി വിശദീകരണവുമായി രംഗത്തുവന്നു. റഷ്യൻ പട്ടാളം യുക്രെയ്ൻ അതിർത്തി ലംഘിച്ചാൽ അത് അധിനിവേശമായി കരുതുമെന്നും യുഎസും പാശ്ചാത്യ ശക്തികളും ഉടനടി ശക്തമായി പ്രതികരിക്കുമെന്നും വക്താവ് പറഞ്ഞു.
പുടിൻ യുക്രെയ്ൻ അധിനിവേശത്തിനു ശ്രമിച്ചേക്കാം, പൂർണയുദ്ധത്തിനു മുതിരില്ല: ബൈഡൻ
12:39 AM Jan 21, 2022 | Deepika.com