അബുദാബി: അബുദാബിയിലെ മുഹമ്മദ് ബിൻ സയീദ് നഗരത്തിൽ ഹൂതി വിമതർ നടത്തിയതെന്നു സംശയിക്കുന്ന ഡ്രോൺ ആക്രമണത്തിൽ പെട്രോളിയം സംഭരണടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും കൊല്ലപ്പെട്ടു.
അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ മുസാഫാ ഐസിഎഡി 3 മേഖലയിലെ മൂന്നു സംഭരണടാങ്കാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ആറു പേർക്കു പരിക്കേറ്റു. സ്ഫോടനത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കി.
ഡ്രോൺ ആക്രമണത്തെത്തുടർന്നാണു സ്ഫോടനമുണ്ടായതെന്നു സംശയിക്കുന്നതായും അന്വേഷണമാരംഭിച്ചതായും സർക്കാർ ഉടമസ്ഥതയിലുള്ള വാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചെങ്കടലിൽ യുഎഇ ചരക്കുകപ്പലിലെ ഏഴ് ഇന്ത്യക്കാരുൾപ്പെടെ ജീവനക്കാരെ ഹൂതികൾ ബന്ദികളാക്കിയതിനു പിന്നാലെയാണു പുതിയ സംഭവം.
മുസാഫയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചതായി യുഎഇ അറിയിച്ചെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഇതിനിടെ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമാണപ്രവർത്തനം നടക്കുന്ന മേഖലയിൽ ചെറുതീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.
ജനുവരി രണ്ടിനു ഹൂതികൾ പിടിച്ചെടുത്ത യുഎഇ ചരക്കുകപ്പലിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ 11 ജീവനക്കാരാണുള്ളത്. ഇന്ത്യക്കാരുടെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ അധികൃതർ പറഞ്ഞു.
യുഎഇയിൽ പെട്രോളിയം ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു
01:19 AM Jan 18, 2022 | Deepika.com