വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്ന ഇന്ത്യയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നു യുഎസ് ഭരണകൂടം. എന്നാൽ ഇന്ത്യക്കെതിരേ കാറ്റ്സ (യുഎസിന്റെ എതിരാളികളെ ഉപരോധത്തിലൂടെ നേരിടാനുള്ള നിയമം) നടപ്പാക്കണമെന്ന ആവശ്യത്തിൽ മേഖലയിലെ തന്ത്രപ്രധാന സാഹചര്യങ്ങൾകൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി യുഎസ് നിയമനിർമാണ സഭയെ അറിയിച്ചു.
എസ്-400 ഇടപാടിന്റെ പേരിൽ തുർക്കിക്കെതിരേ അടുത്തിടെ യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. അത്യന്താധുനിക വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 ന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനുള്ള അഞ്ഞൂറു കോടി യുഎസ് ഡോളറിന്റെ കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവച്ചിരിക്കുന്നത്. 2018 ൽ കരാർ ഒപ്പുവയ്ക്കുന്ന വേളയിൽ കാറ്റ്സ പ്രയോഗിക്കുമെന്നു ട്രംപ് ഭരണകൂടം മുന്നറിയിപ്പ്ു നൽകിയിരുന്നു. പിന്നാലെ വന്ന ബൈഡൻ ഭരണകൂടമാകട്ടെ, ഉപരോധ പ്രശ്നത്തിൽ ഇതുവരെ നിലപാട് കൈക്കൊണ്ടിട്ടില്ല.
എസ്-400 മിസൈൽ: മേഖലയിലെ സാഹചര്യം കണക്കിലെടുക്കുമെന്ന് യുഎസ്
01:45 AM Jan 14, 2022 | Deepika.com