മുംബൈ: ഷാമി, ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് കന്പനികളുടെ ഇന്ത്യൻ യൂണിറ്റുകൾക്കെതിരേയുള്ള അന്വേഷണം കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആദായനികുതിവകുപ്പ്, റെവന്യു ഇന്റലിജൻസ്, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ) തുടങ്ങിയ കേന്ദ്രസർക്കാർ വിഭാഗങ്ങളാണ് കന്പനികൾക്കെതിരേ സമഗ്ര അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയവും കന്പനികളെ നീരിക്ഷിച്ചുവരികയാണ്.
നേരത്തേ 653 കോടി രൂപയുടെ നികുതിവെട്ടിപ്പിനു ഷാമിക്ക് റെവന്യൂ ഇന്റലിജൻസ് നോട്ടീസ് നല്കിയിരുന്നു. ഈ കേസിലുള്ള തുടരന്വേഷണവും പുരോഗമിക്കുകയാണ്.വലിയ തോതിൽ വിപണി പങ്കാളിത്തവും വില്പനയും നേടിയിട്ടും ഇന്ത്യയിൽ തങ്ങൾക്ക് പ്രവർത്തന ലാഭമില്ലെന്ന ധനകാര്യ റിപ്പോർട്ടുകളാണ് ചൈനീസ് കന്പനികൾ നല്കുന്നതെന്നും 2019 - 20 ൽ ഷാമി, വിവോ, ഒപ്പോ എന്നീ കന്പനികൾ ഒരു പൈസപോലും നികുതി അടച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവോയും ഒപ്പോയും 2016-17 മുതൽ ഇന്ത്യയിൽ തങ്ങൾക്ക് പ്രവർത്തനനഷ്ടമാണെന്നാണ് രേഖമൂലം അറിയിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കന്പനികൾ ഈ രീതിയിൽ ലാഭം മറച്ചുവയ്ക്കുന്നത് നികുതി വെട്ടിപ്പ് നടത്താനാണെന്നാണ് സർക്കാർ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. ഇന്ത്യൻ വിപണിയിൽ തങ്ങൾക്കുള്ള മേൽക്കൈ ഇന്ത്യൻ കന്പനികളുടെ വളർച്ച തടയാൻ ചൈനീസ് കന്പനികൾ ഉപയോഗിക്കുന്നതായുള്ള പരാതിയാണ് സിസിഎെ പ്രധാനമായും അന്വേഷിക്കുന്നത്. കന്പനികളുടെ സുതാര്യമല്ലാത്ത വിതരണ ശൃംഖലകളെക്കുറിച്ചും ഏജൻസികൾ അന്വേഷിക്കും.
ചൈനീസ് കന്പനികളിലെ ക്രമക്കേട്: അന്വേഷണത്തിനു കൂടുതൽ ഏജൻസികൾ
01:18 AM Jan 11, 2022 | Deepika.com