ബാങ്കോക്ക്: നൊബേൽ പുരസ്കാര ജേതാവായ മ്യാൻമറിലെ ജനാധിപത്യനേതാവ് ആങ് സാങ് സൂചിക്കു സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക കോടതി നാലുവർഷം തടവുശിക്ഷ വിധിച്ചു.
കലാപത്തിനുള്ള പ്രേരണ, കോവിഡ് ചട്ടങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. ഫെബ്രുവരിൽ സൈന്യം അധികാരത്തിലെത്തിയശേഷം ഒട്ടേറെ കേസുകളാണ് സൂചിക്കെതിരേ രജിസ്റ്റർ ചെയ്തത്. ആദ്യകേസിലെ ശിക്ഷയാണ് രാജ്യതലസ്ഥാനമായ നായ്പിഡോയിലെ പ്രത്യേക കോടതി ഇന്നലെ പ്രഖ്യാപിച്ചത്.
അവശേഷിച്ച കേസുകളിൽ അടുത്തയാഴ്ച വിധി പറഞ്ഞേക്കും. എല്ലാ കേസിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ നൂറുവർഷത്തിലേറെ തടവുശിക്ഷ ലഭിച്ചേക്കാം. സൂ ചി വീട്ടുതടങ്കലിൽ തുടരണമെന്നോ ജയിലിലേക്കു മാറ്റണമെന്നോ ഇന്നലത്തെ കോടതിവിധിയിൽ പരാമർശമില്ല. 1989 മുതൽ 15 വർഷത്തോളം സൂ ചി വീട്ടുതടങ്കലിലായിരുന്നു.
കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് ഇപ്പോൾ പത്തുമാസമായി തുടരുന്ന വീട്ടുതടങ്കൽ ശിക്ഷാ കാലയളവായി പരിഗണിക്കും. അതിനാൽ അവശേഷിച്ച കാലത്തെ ശിക്ഷമാത്രം ഏറ്റുവാങ്ങിയാൽ മതിയാകും.
കഴിഞ്ഞവർഷം നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 83% വോട്ടുകൾ നേടി സൂ ചിയുടെ കക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻവിജയം നേടിയിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പു ക്രമക്കേട് ആരോപിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തു. ഇതേത്തുടർന്ന് രാജ്യവ്യാപകമായി കലാപം അരങ്ങേറിയിരുന്നു. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധസമരങ്ങളിൽ ഇതുവരെ 1300ഓളം പേരാണു കൊല്ലപ്പെട്ടത്.
സൂ ചിക്കു നാലുവർഷം തടവ്
11:46 PM Dec 06, 2021 | Deepika.com