ആകാശം തെളിയുന്നതിനെ റബർമേഖല ഉറ്റുനോക്കുന്നു. ആഴ്ചകളായി സ്തംഭിച്ച റബർ ടാപ്പിംഗ് ഈവാരം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഉത്പാദകർ. സാങ്കേതിക തിരുത്തലുകൾക്കുശേഷം കുരുമുളക് തിരിച്ചുവരവിന് ശ്രമം തുടങ്ങി. വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങി. കൊപ്ര ക്ഷാമം വിപണിക്ക് താങ്ങു പകരുമെന്ന വിശ്വാസത്തിൽ ഉത്പാദകർ. സ്വർണത്തിലെ ചാഞ്ചാട്ടം തുടരുന്നു.
റബർ
തെളിഞ്ഞ ആകാശം റബർ ടാപ്പിംഗിന് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് റബർ ഉത്പാദനമേഖല. ഒട്ടുമിക്ക തോട്ടങ്ങളിൽനിന്നും കർഷകർ വിട്ടുനിൽക്കുന്നതിനാൽ ഉത്പാദന കേന്ദ്രങ്ങളിൽ ചരക്ക് സ്റ്റോക്കില്ല. ഇതിനു കാര്യമായ ഒരു മാറ്റം സംഭവിക്കാൻ കുറഞ്ഞതു ക്രിസ്മസ് വരെയെങ്കിലും കാത്തിരിക്കണം. അതേസമയം വിദേശ അവധി വ്യാപാര രംഗത്തെ സാങ്കേതികതിരുത്തൽ മറയാക്കി ആഭ്യന്തരവില ഇടിക്കാനാണ് കഴിഞ്ഞവാരം ടയർ ലോബി ഉത്സാഹിച്ചത്. മുൻവാരം 19,300ൽ വ്യാപാരം നടന്ന ആർഎസ്എസ് നാലാം ഗ്രേഡ് ശനിയാഴ്ച 18,600ലേക്കിടിഞ്ഞു. അഞ്ചാം ഗ്രേഡിന് 600 രൂപ കുറഞ്ഞ് 18,000-18,400 രൂപയായി. ഒട്ടുപാലിന് 800 രൂപ ഇടിഞ്ഞ് 12,400 രൂപയായി. ലാറ്റക്സ് 12,700ൽ വിപണനം നടന്നു.
കുരുമുളക്
ഇന്ത്യൻ കുരുമുളക് സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. എന്നാൽ, തിരുത്തൽ പൂർത്തിയായെന്ന് ഇനിയും വിലയിരുത്താനായിട്ടില്ല. ഗാർബിൾഡ് മുളക് 54,600ൽനിന്ന് 53,600 ലേക്കു താഴ്ന്നശേഷം ശനിയാഴ്ച 53,800ലാണ്. നവംബർ തുടക്കം മുതലുള്ള കുതിപ്പിൽ 6600 രൂപ ഉയർന്നശേഷം ആയിരം രൂപയുടെ തിരുത്തലുണ്ടായി. എന്നാൽ, ഇത്തവണ തിരുത്തൽ ചുരുങ്ങിയ ശതമാനം മാത്രമാണ്.
കുരുമുളകു ക്ഷാമം രൂക്ഷമായതിനാൽ കാര്യമായ തിരുത്തലിന് വിപണിക്ക് അവസരം ലഭിക്കാത്തത് ശക്തമായ അടിയൊഴുക്കു മൂലമാണ്. ചരക്കു സംഭരിക്കാൻ ഉത്തരേന്ത്യൻ ലോബി ഒരു വശത്ത് മത്സരിക്കുന്നുണ്ട്. അവരുടെ പല ഗോഡൗണുകളിലും കാര്യമായി മുളകില്ലെന്നാണ് അവിടെനിന്നു ലഭ്യമാവുന്ന വിവരം. കഴിഞ്ഞവാരത്തിലെ സാങ്കേതിക തിരുത്തലിന് ആക്കം കൂടിയിരുന്നെങ്കിൽ മുന്നേറ്റത്തിന് വേഗം വർധിക്കുമായിരുന്നു. മുൻ വാരം ഇതേ കോളത്തിൽ ദീപിക സൂചിപ്പിച്ചതാണ് തിരുത്തലിന്റെ പാതയിലാണെങ്കിലും വൻതോതിലുള്ള ഒരു തിരുത്തൽ സാധ്യതയില്ലെന്നത്. അക്കാര്യം ശരിവയ്ക്കും വിധമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനം. അൺഗാർബിൾഡ് കുരുമുളക് 51,800 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 7500 ഡോളർ. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4200 ഡോളറിനും വിയറ്റ്നാം 4300 ഡോളറിനും ഇന്തോനേഷ്യ 4500 ഡോളറിനും ശ്രീലങ്ക 5500 ഡോളറിനും ചരക്കു വാഗ്ദാനം ചെയ്തു.
നാളികേരം
പ്രദേശികവിപണികളിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞതു നാളികേരോത്പന്ന വിപണിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവും. അതേസമയം, ദക്ഷിണേന്ത്യയിൽ കൊപ്ര ലഭ്യത കുറഞ്ഞതു മില്ലുകാരെ അസ്വസ്ഥരാക്കുന്നു. ഒരു മാസത്തിലേറെയായി വില സ്റ്റെഡിയാണ്.
മാസാരംഭ ഡിമാൻഡ് എണ്ണ വിപണിക്ക് പുതുജീവൻ പകരുമെന്ന പ്രതീക്ഷകൾക്കു മങ്ങലേറ്റതോടെ ക്വിന്റലിന് 100 രൂപ കുറഞ്ഞു. അതേസമയം കൊപ്ര ക്ഷാമം വിപണിക്കു താങ്ങ് പകർന്നു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 10,200ൽനിന്നു 10,300 ലേക്കു കയറി. കൊച്ചിയിൽ എണ്ണയ്ക്ക് 100 രൂപ കുറഞ്ഞു 16,300 രൂപയായെങ്കിലും കൊച്ചിയിൽ തുടർച്ചയായ അഞ്ചാം വാരത്തിലും കൊപ്ര 10,050രൂപയിലാണ്.
ഏലം
ഏലക്ക ശേഖരിക്കാൻ ആഭ്യന്തര, വിദേശ ഇടപാടുകാർ ഉത്സാഹിച്ചു. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 1503 രൂപയിലും ശരാശരി ഇനങ്ങൾ 1009 രൂപയിലുമാണ്.
വിപണി വിശേഷം / കെ.ബി. ഉദയഭാനു
മാനം തെളിഞ്ഞാൽ മനം തെളിയും
12:49 AM Dec 06, 2021 | Deepika.com