വാഷിംഗ്ടൺ ഡിസി: റഷ്യ ജനുവരിയിൽ യുക്രെയ്നിൽ സായുധ അധിനിവേശത്തിനു തയാറെടുക്കുന്നതായി റിപ്പോർട്ട്. റഷ്യ അതിനു കുറച്ചു ബുദ്ധിമുട്ടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നല്കി. വിഷയം ചർച്ച ചെയ്യുന്നതിന് ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഈ ആഴ്ച വീഡിയോ ലിങ്കിലൂടെ ചർച്ച നടത്തും.
യുഎസിലെ വാഷിംഗ്ടൺ പോസ്റ്റ് പത്രവും യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവുമാണ് റഷ്യൻ നീക്കത്തെക്കുറിച്ച് അറിയിച്ചത്. അടുത്തവർഷമാദ്യം 1,75,000 പട്ടാളക്കാരുമായി റഷ്യ ആക്രമണത്തിനു തയാറെടുക്കുന്നുവെന്നാണ് പേരു വെളിപ്പെടുത്താത്ത യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ടാങ്കുകളും പീരങ്കികളും അടക്കം റഷ്യ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനുവരി അവസാനമായിരിക്കും റഷ്യൻ ആക്രമണം പ്രതീക്ഷിക്കുന്നതെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി പറഞ്ഞു. അതിർത്തിയിൽ റഷ്യ സൈനിക സന്നാഹം ഊർജിതമാക്കി. 94,000 പട്ടാളക്കാരെ ഇപ്പോൾ തന്നെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി റെസ്നിക്കോവ് അറിയിച്ചു.
യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് പുടിൻ നടത്തുന്ന ഒരോ നീക്കവും ബുദ്ധിമുട്ടേറിയതാക്കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ പിന്നീടു പറഞ്ഞു. അതേസമയം, റഷ്യയെ തടയാനുള്ള കൃത്യമായ പദ്ധതികൾ ബൈഡൻ വെളിപ്പെടുത്തിയില്ല.
യുക്രെയ്നിലെ റഷ്യൻ ഇടപെടൽ പുതുതല്ല. 2014ൽ യുക്രെയ്ന്റെ ഭാഗമായ ക്രിമിയ അവർ പിടിച്ചെടുത്തിരുന്നു. യുക്രെയ്നിലെ വിമതർക്ക് റഷ്യ ശക്തമായ പിന്തുണ നല്കുന്നുണ്ട്.
യുക്രെയ്ൻ പ്രസിഡന്റ് സെലിൻസ്കി അടുത്തിടെ റഷ്യാ അനുകൂല ചാനലുകൾ നിരോധിക്കുകയും പുടിന്റെ സുഹൃത്തുക്കൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
യുക്രെയ്ൻ പിടിച്ചെടുക്കാൻ റഷ്യ തയാറെടുക്കുന്നതായി റിപ്പോർട്ട്
12:53 AM Dec 05, 2021 | Deepika.com