ലാഹോർ: പാക്കിസ്ഥാനിൽ ജനക്കൂട്ടം മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്നു മൃതദേഹം ചുട്ടെരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽക്കോട്ടിൽ ഫാക്ടറി ജനറൽ മാനേജരായി ജോലിചെയ്തിരുന്ന പ്രിയന്ത കുമാര (40നടുത്തു പ്രായം) ആണ് ഇന്നലെ കൊല്ലപ്പെട്ടത്.
തെഹ്രിക് ഇ ലബ്ബായിക് എന്ന തീവ്രപാർട്ടിക്കാരാണ് ആക്രമണത്തിനു നേതൃത്വം നല്കിയത്.
ഫാക്ടറിയുടെ മതിലിൽ ഈ പാർട്ടിയുടെ പോസ്റ്റർ ഒട്ടിച്ചിരുന്നു. പ്രിയന്ത കുമാര പോസ്റ്റർ കീറിക്കളഞ്ഞു. പോസ്റ്ററിൽ ഖുറാൻ വചനങ്ങൾ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. സംഭവം കണ്ട തൊഴിലാളികൾ ഇക്കാര്യം പുറംലോകത്തെ അറിയിച്ചതോടെ നൂറുക്കണക്കിനു പേർ ഫാക്ടറിക്കു മുന്നിൽ തടിച്ചുകൂടി. തുടർന്ന് പ്രിയന്ത കുമാരയെ ഓഫീസിൽനിന്നു വലിച്ചിറക്കി അതിക്രൂരമായി മർദിച്ചു കൊല്ലുകയായിരുന്നു. പോലീസിനെത്തുന്നതിനു മുന്പേ മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി പോലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ അടുത്തിടെയാണു ലബ്ബായിക്ക് പാർട്ടിക്കുള്ള നിരോധനം നീക്കിയത്. പാർട്ടിക്കാർ പഞ്ചാബിലെ പ്രധാന പാത ഉപരോധിച്ചു സംഘർഷഭരിതമായ സമരം നടത്തിയതിനെത്തുടർന്നായിരുന്നു ഇത്. പാർട്ടി നേതാവ് സാദ് റിസ്വി അടക്കം 1500 പേരെയും സർക്കാർ മോചിപ്പിച്ചു.
പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്നു ചുട്ടെരിച്ചു
11:58 PM Dec 03, 2021 | Deepika.com