നിക്കോസ്യ: സൈപ്രസിലെ ക്രൈസ്തവ സഭ മാറ്റങ്ങളെയും വൈജാത്യങ്ങളെയും ക്ഷമയോടെ സ്വാഗതം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ. 35-ാം അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി കിഴക്കൻ മെഡിറ്ററേനിയനിലെ സൈപ്രസിലെത്തിയ മാർപാപ്പ തലസ്ഥാനമായ നിക്കോസിയായിലെ അവർ ലേഡി ഓഫ് ഗ്രേസസ് മാറോണീത്താ കത്തോലിക്കാ മെത്രാസനപ്പള്ളിയിൽവച്ച് മൈത്രാന്മാരും വൈദികരും അടക്കമുള്ളവരെ അഭിസംബോധന ചെയ്യുകയായിരുന്നു.
സൈപ്രസിലെ മാറോണീത്ത ആർച്ച്ബിഷപ് സെലിം സെഫെയർ, ലബനനിലെ മാറോണീത്ത പാത്രിയാർക്കീസ് കർദിനാൾ ബഷാര ബുട്രോസ് അൽറായി, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പീർബാറ്റിസ്റ്റ ബിസബെല്ല മുതലായവരും ലത്തീൻ, മാറോണീത്ത, അർമേനിയൻ കത്തോലിക്കാ സഭകളിൽനിന്നുള്ള പുരോഹിതരും സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്നലെ പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് തെക്കൻ സൈപ്രസിലെ ലാർനാകയിൽ വിമാനമിറങ്ങിയ മാർപാപ്പയെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ടിറ്റോ യിലാനയും പാർലമെന്റ് സ്പീക്കർ അനിറ്റ ദെമെത്രിയോവും പരന്പരാഗത വേഷമണിഞ്ഞ കുട്ടികളും ചേർന്നു സ്വീകരിച്ചു.
ഗാർഡ് ഓഫ് ഓണറിനുശേഷം മാർപാപ്പ അന്പതു കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ നിക്കോസിയായിലേക്കു കാർ മാർഗം പോയി. സന്ദർശനത്തി ലെ ആദ്യ പരിപാടിയായിരുന്നു മെത്രാന്മാരും വൈദികരുമായുള്ള കൂടിക്കാഴ്ച.
തുടർന്നാണ് സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയാദസിന്റെ ഔദ്യോഗിക കൊട്ടാരത്തിൽ നടന്ന സ്വാഗതസമ്മേളനത്തിൽ പങ്കെടുത്തത്. പ്രസിഡന്റുമായും നയതന്ത്രപ്രതിനിധികളുമായും സമൂഹത്തിലെ ഇതര നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
മാർപാപ്പ ഇന്ന് സൈപ്രസിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച്ബിഷപ് ക്രിസോസ്റ്റമോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. ജിഎസ്പി സ്റ്റേഡിയത്തിലെ വിശുദ്ധ കുർബാനയർപ്പണവും അഭയാർഥികൾക്കൊപ്പമുള്ള പ്രാർഥനയും അദ്ദേഹത്തിന്റെ ഇന്നത്തെ പരിപാടികളിൽ ഉൾപ്പെടുന്നു. മാർപാപ്പ നാളെ ഗ്രീസിലേക്കു പോകും.
മാറ്റത്തെ സ്വാഗതം ചെയ്യുക: മാർപാപ്പ
11:50 PM Dec 02, 2021 | Deepika.com