പ്രിട്ടോറിയ: ഒമിക്രോൺ വൈറസ് മൂലമുള്ള കോവിഡ് വ്യാപനം ദക്ഷിണാഫ്രിക്കയിലും ആഗോളതലത്തിലും ആശങ്കയുളവാക്കുംവിധം വർധിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കണക്കിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. ആഗോളതലത്തിൽ 24 രാജ്യങ്ങളിൽ വൈറസ് എത്തിയതായി സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ 8,500 പേർക്കു കോവിഡ് രോഗം പിടിപെട്ടു. തൊട്ടു മുൻ ദിവസം 4,300 ആയിരുന്നു. നാലാംഘട്ട കോവിഡ് വ്യാപനം രാജ്യത്ത് ആരംഭിച്ചതായാണു വിലയിരുത്തൽ.
കഴിഞ്ഞമാസം ജനിതക പരിശോധന നടത്തിയ വൈറസ് സാന്പിളുകളിൽ 70 ശതമാനവും ഒമിക്രോൺ ആയിരുന്നുവെന്നു ദക്ഷിണാഫ്രിക്കയിലെ പകർച്ചരോഗങ്ങൾക്കായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വർധിച്ചു. ഇതിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവരാണ്.
അമേരിക്ക, നോർവേ, നൈജീരിയ, ഘാന രാജ്യങ്ങളിലും വൈറസ് എത്തിയതായി കണ്ടെത്തി. യുഎസിലെ രോഗബാധ, നവംബർ 22ന് ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിയെത്തിയ ആൾക്കാണ്. ബ്രിട്ടനിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 22 ആയി ഉയർന്നു.
ഒമിക്രോൺ വ്യാപനം തടയാൻ ലക്ഷ്യമിട്ട് 56 രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ ഈ വൈറസ് ആഗോളതലത്തിൽ കോവിഡ് വ്യാപനം വർധിപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കിയിരുന്നു.
ഒമിക്രോൺ: ദക്ഷിണാഫ്രിക്കയിൽ കോവിഡ് അതിവേഗം പടരുന്നു
11:50 PM Dec 02, 2021 | Deepika.com