മുംബൈ: രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം നവംബറിൽ 1,31,526 കോടി രൂപയായി ഉയർന്നു. ജിഎസ്ടി സംവിധാനം നടപ്പാക്കിയശേഷം ലഭിക്കുന്ന ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിമാസ വരുമാനമാണിത്. ഈ വർഷം ഏപ്രിലിൽ 1.40 ലക്ഷം കോടി രൂപ ലഭിച്ചതാണ് ഇതുവരെയുള്ള റിക്കാർഡ് വരുമാനം.
സെൻട്രൽ ജിഎസ്ടി ഇനത്തിൽ 23,978 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 31,127 കോടി രൂപയും സംയോജിത ജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറിൽ ലഭിച്ചത്. സെസ്: 9606 കോടി രൂപ.
കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ലഭിച്ച തുകയേക്കാൾ 25 ശതമാനം വർധനയാണ് ഇക്കുറിയുള്ളത്. ഒക്ടോബറിൽ 1.30 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. രാജ്യത്തെ സാന്പത്തിക രംഗം കുതിപ്പിലാണെന്നതിന്റെ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വർധനയെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളും വരുമാനവർധനയ്ക്കു കാരണമായിട്ടുണ്ട്.
കയറ്റുമതിയിൽ വർധന
മുംബൈ: രാജ്യത്തെ കയറ്റുമതിയിൽ ഗണ്യമായ വർധന. നവംബറിൽ കയറ്റുമതി മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 26.49 ശതമാനം വർധിച്ച് 2988 കോടി ഡോളർ ആയി.
സമുദ്രോത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയ്ക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചതാണ് കയറ്റുമതി കൂടാൻ കാരണമായത്. ഇറക്കുമതിയിലും 57.18 ശതമാനം വർധനയുണ്ട്. ഇതോടെ രാജ്യത്തിന്റെ ധനക്കമ്മി 2327 കോടി ഡോളർ ആയി.
ജിഎസ്ടി വരുമാനം 1.31 ലക്ഷം കോടി രൂപ
11:09 PM Dec 01, 2021 | Deepika.com