ബ്രിജ്ടൗൺ: കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസ്, ബ്രിട്ടനുമായുള്ള കൊളോണിയൻ ബന്ധങ്ങളെല്ലാം മുറിച്ചുമാറ്റി ലോകത്തിലെ പുതിയ റിപ്പബ്ലിക്കായി. 55-ാം സ്വാതന്ത്ര്യദിനമായ ഇന്നലെ രാഷ്ട്രത്തലവൻ സ്ഥാനത്തുനിന്നു ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ നീക്കംചെയ്തു. 2018 മുതൽ രാജ്ഞിയുടെ പ്രതിനിധിയായി ഗവർണർ ജനറൽ പദവി വഹിച്ച സാന്ദ മേസൺ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
അധികാരകൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഭരണാധികാരിക്ക് അന്തിമ സല്യൂട്ട് കൊടുത്ത് രാജകീയ പതാക താഴ്ത്തി. ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ മുഖ്യാതിഥിയായി ചരിത്രനിമിഷത്തിൽ പങ്കെടുത്തു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നു ചാൾസ് പറഞ്ഞു. ഇംഗ്ലീഷുകാർ മൂലം ബാർബഡോസ് നേരിട്ട അടിമത്ത കാലഘട്ടം ചരിത്രത്തിലെ മായാത്ത കറയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാർബഡോസിന്റെ ഓർഡർ ഓഫ് ഫ്രീഡം ബഹുമതി ചാൾസിനു സമ്മാനിച്ചു. പുതിയ റിപ്പബ്ലിക്കിന്റെ പിറവിയിൽ എലിസബത്ത് രാജ്ഞി അനുമോദനസന്ദേശം അയച്ചു.
ബാർബഡോസ് പാർലമെന്റ് ഒരു വർഷം മുന്പാണു സ്വതന്ത്ര റിപ്പബ്ലിക്കാകാൻ തീരുമാനിച്ചത്. അതേസമയം, അവർ ബ്രിട്ടീഷ് കോമൺവെൽത്തിൽ തുടരും.
ഇംഗ്ലണ്ടിന്റെ ആദ്യകാല അടിമക്കോളനികളിൽ ഒന്നായിരുന്നു ബാർബഡോസ്. 1627ൽ ദ്വീപിലെത്തിയ ഇംഗ്ലീഷുകാർ അടിമകളെ കൊണ്ടുവന്ന് കരിന്പുകൃഷി നടത്തി. രണ്ടു നൂറ്റാണ്ടോളം അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു ഈ ദ്വീപ്. 1834ൽ അടിമത്തം നിർത്തലാക്കുകയും 1966ൽ സ്വതന്ത്ര രാജ്യമാകുകയും ചെയ്തു.
കരിബീയൻ രാജ്യങ്ങളിൽ ജനസംഖ്യ(2,85,000)കൊണ്ടും സന്പത്തുകൊണ്ടും മുന്നിലാണു ബാർബഡോസ്. 1992ൽ മൗറീഷ്യസും ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രത്തലവൻ സ്ഥാനത്തുനിന്നു നീക്കംചെയ്തിരുന്നു.
ബാർബഡോസ് പുതിയ റിപ്പബ്ലിക്
12:44 AM Dec 01, 2021 | Deepika.com