പ്രിട്ടോറിയ: ഒമിക്രോൺ വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ടിസ്വാൻ മുനിസിപ്പാലിറ്റിയിൽ കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരിൽ പത്തു ശതമാനവും രണ്ടു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ. രക്ഷിതാക്കൾ കൂടുതൽ കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ പകർച്ചവ്യാധി ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ വിദഗ്ധ വാസില ജസാത് പറഞ്ഞു.
ഡെൽറ്റ വൈറസ് മൂലമുള്ള കോവിഡ് വ്യാപനം തുടങ്ങിയപ്പോഴും ഇത്തരം പ്രവണത കണ്ടിരുന്നു. വാക്സിൻ നല്കാത്തതും പ്രതിരോധശേഷിയിലെ കുറവും ആകാം കുഞ്ഞുങ്ങളിൽ വേഗം രോഗം പടരാൻ കാരണം. മുൻകരുതലായിട്ടാകാം രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നത്.
ടിസ്വാനയിൽ രണ്ടു വയസിൽ താഴെയുള്ള 52 കുഞ്ഞുങ്ങൾക്കു രോഗം പിടിപെട്ടു. ഇതിലൊരാൾ മരിച്ചെങ്കിലും ഒമിക്രോൺ ആണോ പിടിപെട്ടതെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഡെൽറ്റ വ്യാപനം തുടങ്ങിയ സമയത്ത് ദക്ഷിണാഫ്രിക്കയിൽ 19 വയസിനു താഴെയുള്ളവർക്കു രോഗംപിടിപെടുന്നതിന്റെ നിരക്ക് 43 ശതമാനമായി ഉയർന്നിരുന്നു. അതിനുശേഷമാണ് 12-17 വയസിന് ഇടയിലുള്ളവർക്കു വാക്സിൻ നല്കാൻ തുടങ്ങിയത്.
കുഞ്ഞുങ്ങളിൽ രോഗം പിടിപെടുന്നതു കൂടുന്നു
12:44 AM Dec 01, 2021 | Deepika.com