ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിനു വ്യാപനശേഷി കൂടുതലാണെന്നും ആഗോളതലത്തിൽ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന. വൈറസിനു സംഭവിച്ചിരിക്കുന്ന ജനിതകമാറ്റം ഉയർന്ന വ്യാപനശേഷി നൽകുന്നതും രോഗപ്രതിരോധ ശക്തി മറികടക്കുന്നതുമായ തരത്തിലാണ്. അതിനാൽ, ഒമിക്രോൺ വൈറസ് ആഗോളതലത്തിൽ വളരെവേഗം പടരാൻ സാധ്യതയുണ്ടെന്നു ലോകാരോഗ്യസംഘടന അറിയിച്ചു.
ഒമിക്രോൺ വൈറസിന്റെ പ്രത്യേകത കണക്കിലെടുത്ത് ലോകത്ത് വീണ്ടും കോവിഡ് തരംഗമുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ കോവിഡ്-19 മഹാമാരിയെ നേരിടുന്നതിന് അന്താരാഷ്ട്രതലത്തിൽ ഉടന്പടി വേണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.
ഒമിക്രോൺ വൈറസ് സാന്നിധ്യം കണ്ടെത്തിയ പ്രദേശത്തുനിന്ന് എത്തിയ യാത്രക്കാർക്കു പരിശോധന ശക്തമാക്കണം. ആർടിപിസിആർ ടെസ്റ്റ് പോസിറ്റീവാകുന്ന സാന്പിളുകളിൽ ഒമിക്രോൺ വൈറസ് സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിർദേശിച്ചു.
ഒമിക്രോൺ വകഭേദം ഇന്നലെ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കർക്കശമാക്കി. അതിർത്തികൾ തുറക്കുന്നത് ഓസ്ട്രേലിയ രണ്ടാഴ്ചത്തേക്കു നീട്ടി.
കഴിഞ്ഞ 20 മാസമായി ഓസ്ട്രേലിയൻ പൗരന്മാർ അല്ലാത്തവരെ രാജ്യത്തു പ്രവേശിപ്പിച്ചിരുന്നില്ല. ഇതിൽ ഇളവു വരുത്താൻ തീരുമാനിച്ചിരിക്കവേയാണ് ഒമിക്രോൺ രാജ്യത്തു റിപ്പോർട്ട് ചെയ്തത്.
അഞ്ച് ഒമിക്രോൺ കേസുകളാണ് ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തത്.പോർച്ചുഗലിലെ ഒരു ഫുട്ബോൾ ക്ലബ്ബിലെ അംഗങ്ങളായ 13 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ലിസ്ബൺ ആസ്ഥാനമായ ബെലേനെൻസെസ് എസ്എഡി ക്ലബ്ബിലെ അംഗങ്ങൾക്കാണു രോഗം സ്ഥിരീകരിച്ചത്.
ഒമിക്രോൺ: ആഗോളതലത്തിൽ ജാഗ്രത വേണമെന്നു ലോകാരോഗ്യ സംഘടന
10:37 PM Nov 29, 2021 | Deepika.com