ബെർലിൻ: ജർമനി, ഇറ്റലി, ഓസ്ട്രേലിയ, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽക്കൂടി ഒമിക്രോൺ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കണ്ടെത്തി. ജർമനിയിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ടു വീതം പേരിലാണു രോഗബാധ. ഇറ്റലിയിലെ കേസ്, ദക്ഷിണാഫ്രിക്കയുടെ അയൽരാജ്യമായ മൊസാംബിക്കിൽനിന്നെത്തിയ ആളുടേതാണ്. നെതർലൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 13 പേർക്കാണു വൈറസ് സ്ഥിരീകരിച്ചത്.
ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോൺ കേസുകൾ നേരത്തേ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനു സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ, ഒട്ടനവധിത്തവണ ജനിതകമാറ്റത്തിനു വിധേയമായ ഒമിക്രോൺ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.
യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചുകഴിഞ്ഞു.
കൂടുതൽ രാജ്യങ്ങളിൽ പുതിയ വൈറസ്
01:53 AM Nov 29, 2021 | Deepika.com