ബെർലിൻ: ദക്ഷിണാഫ്രിക്കയിൽനിന്ന് ഓസ്ട്രേലിയയിൽ എത്തിയയാൾക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ മൂലമുള്ള കോവിഡ്-19 സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിൽ വിവിധ രാജ്യങ്ങളിൽ നിരവധിപ്പേർക്ക് ഇതുമൂലം രോഗം സ്ഥിരീകരിക്കുന്നത് ഭീതി സൃഷ്ടിക്കുന്നുണ്ട്.
ഇസ്രയേലിൽ വിദേശസഞ്ചാരികൾ പ്രവേശിക്കുന്നതു വിലക്കി. വ്യാപനശേഷി കൂടിയ പുതിയ വൈറസ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയെന്നോണം വിവിധ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വാക്സിൻ പ്രതിരോധം ദുർബലമാക്കുന്ന പുതിയ കോവിഡ് വകഭേദം, മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ആഗോളശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും പറയുന്നു.
വിദേശികൾ ഇസ്രയേലിൽ പ്രവേശിക്കുന്നതു വിലക്കിയ സർക്കാർ, വിദേശത്തുനിന്നെത്തുന്ന സ്വദേശികൾക്കു നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി. അതിർത്തി അടച്ച നടപടി താത്കാലികമാണെന്നും കടുത്തനടപടി സ്വീകരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് പറഞ്ഞു. രോഗം പടരുന്നതുവരെ കാത്തിരിക്കാതെ ആദ്യഘട്ടത്തിൽ തന്നെ നടപടികൾ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് ഇസ്രേലി ആരോഗ്യവിഭാഗം മേധാവി ഡോ. റാൻ ബാലിസർ റേഡിയോയിൽ പറഞ്ഞു.
ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ന്യൂസിലൻഡ്, തായ്ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, മാലദ്വീപ്, സൗദി അറേബ്യ രാജ്യങ്ങൾ പുതുതായി വിലക്ക് ഏർപ്പെടുത്തി. ബ്രസീൽ, കാനഡ, യൂറോപ്യൻ യൂണിയൻ, ഇറാൻ, യുഎസ്, ബ്രിട്ടൻ രാജ്യങ്ങൾ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് കൂടുതൽ പഠനം പുറത്തുവന്നശേഷം മാത്രമേ രാജ്യങ്ങൾ കടുത്ത നടപടികൾ സ്വീകരിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
ആഫ്രിക്കയിൽനിന്ന് സിഡ്നിയിലെത്തിയ രണ്ടു വിദേശ സഞ്ചാരികൾക്കാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഒന്പത് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഓസ്ട്രേലിയയിൽ എത്തുന്നവർ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിക്കണം. ഒമിക്രോൺ വകഭേദം യുഎസിൽ ഉണ്ടെങ്കിൽ അദ്ഭുതപ്പെടേണ്ട കാര്യമില്ലെന്നു സാംക്രമികരോഗവിദഗ്ധൻ ഡോ. അന്തോണി ഫൗച്ചി പറഞ്ഞു.
ഓസ്ട്രേലിയയിലും ഒമിക്രോൺ, ഇസ്രയേൽ വിദേശസഞ്ചാരികളെ വിലക്കി
12:50 AM Nov 29, 2021 | Deepika.com