ന്യൂഡൽഹി: ആമസോണ്‍ ഇന്ത്യ മേധാവിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നിക്ഷേപ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമസോണ്‍ ഇന്ത്യക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വിദേശ നിക്ഷേപ മാനദണ്ഡങ്ങൾ പ്രകാരം ഒരു വിദേശ കന്പനിക്ക് രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങളിൽനിന്നു സ്വന്തമാക്കാൻ കഴിയുന്ന ഓഹരികൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നതായി കണ്ടെത്തിയാൽ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി പിഴയായി ഈടാക്കാവുന്നതാണ്. ഫ്യൂച്ചർ ഗ്രൂപ്പ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ആമസോണ്‍ ഇന്ത്യ 2019ൽ 1431 കോടി രൂപ മുതൽ മുടക്കിൽ സ്വന്തമാക്കിയതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.
ഓണ്‍ലൈൻ കച്ചവട രംഗത്തെ പ്രധാനികളായ ബിഗ് ബസാർ, ഫുഡ് ബസാർ, ഈസി ഡേ മുതലായ സംരംഭങ്ങളുടെ നടത്തിപ്പവകാശമുള്ള കന്പനി കൂടിയായ ഫ്യൂച്ചർ ഗ്രൂപ്പ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന് വിൽക്കുന്നതിനായുള്ള ശ്രമങ്ങൾക്കെതിരേ ആമസോണ്‍ ഇന്ത്യ നിയമ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ വിവിധ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനായി ആമസോണ്‍ 8500 കോടിയലധികം രൂപ ചെലവിട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ആമസോണിനെതിരേ നിലവിലുള്ള കേസുകൾ അട്ടി മറിക്കുന്നതിന് വേണ്ടിയാണോ ഇത്രയുമധികം തുക ചെലഴിച്ചതെന്നുള്ള വിഷയത്തിൽ അന്വേഷണം വേണമെന്ന് രാജ്യത്തെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷൻ ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ തെളിഞ്ഞാൽ തക്കതായ നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചിരുന്നു.
ആമസോണ്‍ ഇന്ത്യൻ മേധാവിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും
12:08 AM Nov 29, 2021 | Deepika.com