വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ നിയമത്തിനു മുന്നിൽകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ. മുംബൈ ഭീകരാക്രമണത്തിന്റെ 13-ാം വാർഷകദിനത്തിൽ ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുംബൈയിൽ ഭീകരാക്രമണമുണ്ടായിട്ട് 13 വർഷം കഴിഞ്ഞു. ആറ് അമേരിക്കക്കാർ ഉൾപ്പെടെയുള്ള ഇരകളെയും മുംബൈ നിവാസികളെയും ഈയവസരത്തിൽ ഓർക്കുന്നു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന്റെ കടം ഇനിയും ബാക്കിയാണ്- ബ്ലിങ്കൻ ട്വീറ്റ് ചെയ്തു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഒന്നിച്ചുള്ള പ്രവർത്തനം തുടരുമെന്ന് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമൻ പറഞ്ഞു. 2008 നവംബർ 26ന് ലഷ്കർ ഇ ത്വയ്ബയിൽ അംഗങ്ങളായ 10 ഭീകരർ മുംബൈ റെയിൽവേ സ്റ്റേഷൻ, രണ്ട് ആഡംബര ഹോട്ടലുകൾ, ജൂതകേന്ദ്രം എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു.
ഈ സംഭവം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തു പിടിയിലായ അജ്മൽ കസബിനെ 2012 നവംബറിൽ പൂനയിലെ യേർവാഡ ജയിലിൽ തൂക്കിലേറ്റി. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനാ നേതാക്കളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്.
മുംബൈ ഭീകരാക്രമണം: ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ്
12:46 AM Nov 28, 2021 | Deepika.com