മുംബൈ: മൊബൈൽഫോണുകളുടെ ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മൊബൈൽഫോൺ നിർമാതാക്കളുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം.
മൊബൈൽ ഫോണുകൾക്കു നിലവിൽ ചുമത്തുന്ന 18 ശതമാനം ജിഎസ്ടി 12 ശതമാനം ആയി കുറയ്ക്കണമെന്നു മൊബൈൽഫോൺ നിർമാതാക്കൾ ആവർത്തിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണു നീക്കം.
മൊബൈൽഫോണ്‍ അനുബന്ധ ഉപകരണങ്ങളുടെ ജിഎസ്ടി അഞ്ചു ശതമാനമായി കുറയ്ക്കണമെന്നും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ കേന്ദ്ര ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ജിഎസ്ടി വിഷയത്തിനു പുറമേ വരുന്ന കേന്ദ്ര ബജറ്റിലെ മൊബൈൽഫോണ്‍ നിർമാണ മേഖലകളുടെ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണു റിപ്പോർട്ടുകൾ.
മൊബൈൽ ഫോണുകളിലെ ഘടകങ്ങളുടെ നിർമാതാക്കളുമായും കേന്ദ്രസർക്കാർ കൂടിക്കാഴ്ച നടത്തും. ഉയർന്ന ജിഎസ്ടി നിരക്ക് വിലവർധനയ്ക്കു കാരണമാകുന്നതിനാൽ ഡിമാൻഡ് കുറയുകയാണെന്നാണു മൊബൈൽഫോണ്‍ നിർമാതാക്കളുടെ പരാതി.
മൊബൈൽ ഫോണുകളുടെ ഉയർന്ന വില രാജ്യത്തിന്റെ ഡിജിറ്റലൈസേഷൻ യജ്ഞത്തിനു തടസമാകുമെന്നു വിപണിവിദഗ്ധരും അഭിപ്രായപ്പെടുന്നു.
പ്രതിഷേധം കടുപ്പിക്കാൻ വസ്ത്രനിർമാണ മേഖലയും
മുംബൈ:വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും ജിഎസ്ടി അഞ്ചു ശതമാനത്തിൽനിന്ന് 12 ശതമാനമാക്കിയതിനെതിരേ പ്രതിഷേധം കനക്കുന്നു. ജിഎസ്ടി കൗണ്‍സിൽ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നു കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി ) അറിയിച്ചു.
ജിഎസ്ടി ഘടന ലളിതമാക്കുന്നതിനു പകരം കൂടുതൽ സങ്കീർണമാക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നും സംഘടന അറിയിച്ചു. ചെരുപ്പ് നിർമാതാക്കളും പ്രതിഷേധത്തിലാണ്.
കോവിഡിനെത്തുടർന്ന് മുരടിപ്പിലായ രാജ്യത്തെ വ്യവസായമേഖലയുടെ തിരിച്ചുവരവിനുതകുന്ന നടപടികൾക്കു പകരം മേഖലയ്ക്കു തിരിച്ചടിയാകുന്ന സമീപനങ്ങളാണുണ്ടാകുന്നതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു വില ഉയരുന്നത് സാധാരണക്കാരെ കടകളിൽനിന്ന് അകറ്റുമെന്നാണു വ്യവസായികളുടെ വാദം.
കൂട്ടാൻ മാത്രമോ ജിഎസ്ടി?
11:39 PM Nov 25, 2021 | Deepika.com