നായ്പിഡോ: മ്യാൻമറിലെ കെയ സംസ്ഥാനത്തെ ലോയിക്ക കത്തീഡ്രലിലും ബിഷപ്സ് ഹൗസിലും പട്ടാളം റെയ്ഡ് നടത്തി.
ലോയിക്കയിലെ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രൽ കോംപ്ലക്സിലും സഭയുടെ നിയന്ത്രണത്തിലുള്ള കാരിത്താസ് കരുണ ക്ലിനിക്കിലും ബിഷപ്സ് ഹൗസിലും ഇന്നലെ ഏഴു മണിക്കൂറോളമായിരുന്നു പട്ടാളം പരിശോധന നട ത്തിയത്.
18 ആരോഗ്യപ്രവർത്തകരെ പട്ടാളം അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 200 പട്ടാളക്കാരും പോലീസുകാരും റെയ്ഡിൽ പങ്കെടുത്തു.
കോവിഡ് രോഗികൾ അടക്കം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 40 പേരെയും റെയ്ഡിനിടെ പട്ടാളം പുറത്താക്കി. ആശുപത്രി ഉപകരണങ്ങൾ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ നാലു ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റും പെടും. മൂന്നു തവണയെങ്കിലും പല സംഘങ്ങൾ ബിഷപ്സ് ഹൗസ് പരിശോധിച്ചതായി സഭാധികാരികൾ പറഞ്ഞു.
കത്തീഡ്രലിലേക്കുള്ള വഴിയിൽ വൻ സൈന്യത്തെ വിന്യസിച്ചശേഷമായിരുന്നു രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ റെയ്ഡ് നടത്തിയത്. എന്തിനായിരുന്നു റെയ്ഡ് എന്നറിയില്ലെന്ന് ലോയിക്ക രൂപത ചാൻസൽ ഫാ. ഫ്രാൻസിസ് സോയനെയിംഗ് പറഞ്ഞു.
ഫെബ്രുവരി ഒന്നിനു പട്ടാളം മ്യാൻമറിന്റെ ഭരണം പിടിച്ചെടുത്തശേഷം ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡുകൾ പതിവായിട്ടുണ്ട്.
മ്യാൻമറിലെ കത്തീഡ്രലിൽ പട്ടാള റെയ്ഡ്
11:30 PM Nov 23, 2021 | Deepika.com