കോട്ടയം: കുതിപ്പ് തുടർന്നു റബർ വിപണി. 2012നുശേഷം റബർ വില 188 രൂപയിലെത്തി. 190 രൂപയ്ക്കുവരെ ഇന്നലെ വ്യാപാരം നടന്നു. ശക്തമായി മഴ തുടരുന്നതിനാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതാണു പ്രദേശിക വിപണി വില ഉയരാൻ ഇടയാക്കുന്നത്.
വിദേശ വിപണിയിലും നേരിയ വർധനയുണ്ട്. ഇന്നലെ ആർഎസ്എസ് രണ്ടിന് 149.94 രൂപയും മൂന്നിന് 148.70 രൂപയുമാണ് ബാങ്കോക്ക് വില. സ്ഥിതി തുടർന്നാൽ വില വീണ്ടും ഉയരുമെന്നാണു വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.
മൂന്നു മാസം മുന്പ് വില 180 രൂപയിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് താഴ്ന്നിരുന്നു. ആഭ്യന്തര വിപണിയിൽ അനുഭവപ്പെടുന്ന ദൗർലഭ്യവും ഇറക്കുമതിയുടെ കുറവും വില ഉയരാൻ ഇടയാക്കുന്നുണ്ട്. 60 ശതമാനം ലാറ്റക്സിനു 134.75 രൂപയിലേക്ക് ഉയർന്നതും കർഷകർക്കു നേട്ടമായി.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വാഭാവിക റബറിന്റെ ലഭ്യതയിൽ രണ്ടു ലക്ഷത്തിന്റെ കുറവ് സാന്പത്തിക വർഷം അവസാനിക്കുന്പോൾ നേരിടുമെന്നുള്ള പ്രചാരണം വില ഉയരാൻ ഇടയാക്കുന്നുണ്ട്. ഈ സീസണിൽ ഇതുവരെ പൂർണതോതിൽ ഉത്പാദനം സംസ്ഥാനത്ത് ആരംഭിക്കുവാൻ കഴിയാത്തതിനാൽ കർഷകർക്കു വില വർധനവിന്റെ നേട്ടം ലഭിക്കുന്നില്ല.
ജോമി കുര്യാക്കോസ്
കുതിപ്പു തുടർന്ന് റബർ വിപണി
11:30 PM Nov 23, 2021 | Deepika.com