വിദേശഫണ്ടുകൾ മനസുമാറ്റാൻ തയാറായില്ല, ഓഹരിസൂചിക വീണ്ടും തളർന്നു. ആഭ്യന്തരഫണ്ടുകൾ വിപണിയിലെ തകർച്ചയെ പിടിച്ചുനിർത്താൻ എല്ലാ അടവുകളും പയറ്റിയിട്ടും പ്രമുഖ ഇൻഡെക്സുകൾ ഇടിഞ്ഞു. ബോംബെ സെൻസെക്സ് 1051 പോയിന്റും നിഫ്റ്റി 338 പോയിന്റും മുൻവാരം താഴ്ന്നു.
ഈ വാരം ഷോർട്ട് കവറിംഗിന് ഓപ്പറേറ്റർമാർ മുതിരുമോ, അതോ ഡിസംബർ സീരീസിലേക്കു റോൾ ഓവറിനു മത്സരിക്കുമോ എന്നതു കാത്തിരുന്നു കാണാം. രണ്ടായാലും നിഫ്റ്റിയിൽ ചാഞ്ചാട്ടം ശക്തമാകാം. വ്യഴാഴ്ചയാണു ഡെറിവേറ്റീവ് മാർക്കറ്റിൽ നവംബർ സീരീസ് സെറ്റിൽമെന്റ്.
നിഫ്റ്റിക്ക് ഈവാരം 17,563ലെ ആദ്യസപ്പോർട്ടു നഷ്ടമായാൽ 17,362വരെ തളരാം, എന്നാൽ ആദ്യതാങ്ങു കാത്തുസൂക്ഷിക്കുന്നതിൽ വിപണി വിജയിച്ചാൽ 18,088 ലക്ഷ്യമാക്കിയാവും അടുത്ത ചുവടുവയ്പ്പ്. ഈ ലക്ഷ്യം കൈപ്പിടിയിൽ ഒതുക്കിയാൽ നവംബർ അവസാനവാരം 18,400നെ ഉന്നംവയ്ക്കാം.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ സെല്ലിങ് മൂഡിലാണ്. എന്നാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോസ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ തുടങ്ങിയവ ന്യൂട്രൽ റേഞ്ചിലാണ്. എംഎസിഡി നൽകുന്ന സൂചന വിലയിരുത്തിയാൽ വിപണി കൂടുതൽ ദുർബലമാകാം.
ബോംബെ സെൻസെക്സ് ക്ലോസിങിൽ 59,636 പോയിന്റിലാണ്. ഈ വാരം 59,032 ലെ ആദ്യസപ്പോർട്ട് കാത്തു സൂക്ഷിക്കാനുള്ള ശ്രമം വിജയിച്ചാൽ തിരിച്ചുവരവിൽ 60,583നെ ലക്ഷ്യമാക്കും.എന്നാൽ, ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ സൂചിക 58,428ലേക്ക് സാങ്കേതിക പരീക്ഷണം നടത്താം.
ഓഹരി അവലോകനം / സോണിയ ഭാനു
വില്പനയുടെ വഴിയേ
12:53 AM Nov 22, 2021 | Deepika.com