വാഷിംഗ്ടൺ ഡിസി: വംശീയ വിവേചനത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവച്ചുകൊന്ന കൈൽ റിട്ടൻഹൗസിനെ(18) കോടതി കുറ്റുവിമുക്തനാക്കിയത് അമേരിക്കയെ വീണ്ടും വംശീയസംഘർഷത്തിൽ മുക്കിയേക്കുമെന്ന ആശങ്ക ശക്തമായി.
കൈൽ ആഫ്രിക്കൻ വംശജനായിരുന്നെങ്കിൽ കുറ്റവിമുക്തനാക്കപ്പെടുമായിരുന്നില്ലെന്ന അഭിപ്രായമാണ് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി അടക്കം ഉയർത്തിയത്. അതേസമയം, പ്രതിപക്ഷ റിപ്പബ്ലിക്കന്മാർ കൈലിനെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.
കോടതിവിധിക്കു പിന്നാലെ ഒറേഗോൺ, ഷിക്കാഗോ, ന്യൂയോർക്ക് നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ഒറേഗോണിൽ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. പ്രസിഡന്റ് ജോ ബൈഡൻ, കോടതിവിധിയിൽ രോഷം രേഖപ്പെടുത്തിയെങ്കിലും സംയമനത്തിന് അഭ്യർഥിച്ചു.
ജേക്കബ് ബ്ലേക് എന്ന ആഫ്രിക്കൻ വംശജനെ വെള്ളക്കാരനായ പോലീസുകാരൻ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ച് വിസ്കോൺസിൻ സംസ്ഥാനത്തെ കെനോഷ നഗരത്തിൽ 2020 ഓഗസ്റ്റിൽ നടന്ന പ്രകടനത്തിനിടെയാണ് കൈൽ റോട്ടൻഹൗസ് രണ്ടു പേരെ വെടിവച്ചുകൊന്നത്. മരിച്ച രണ്ടു പേരും വെളുത്ത വംശജരായിരുന്നെങ്കിലും ആഫ്രിക്കൻ വംശജന്റെ മരണത്തിലെ പ്രതിഷേധത്തിനിടെ ആയിരുന്നതിനാൽ വ്യാപക ശ്രദ്ധപിടിച്ചുപറ്റി.
സ്വയംപ്രതിരോധത്തിന്റെ ഭാഗമായി വെടിയുതിർത്തുവെന്ന കൈലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആയുധം കൈവശം വയ്ക്കാനും സ്വയംപ്രതിരോധിക്കാനുമുള്ള അവകാശമാണ് കൈൽ ഉപയോഗിച്ചതെന്ന് കോടതിവിധിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. അതേസമയം, സംഭവസമയത്ത് 17 വയസ് മാത്രമുള്ള കൈലിന് ആയുധം കൈവശം വയ്ക്കാൻ അധികാരമില്ലെന്ന് എതിർക്കുന്നവർ ചൂണ്ടിക്കാട്ടി.
മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ ഡോണൾഡ് ട്രംപ് കൈലിനെ അഭിനന്ദിച്ചു.
കൈലിനെ കുറ്റവിമുക്തനാക്കി; അമേരിക്ക രണ്ടു തട്ടിൽ
11:54 PM Nov 20, 2021 | Deepika.com