വിയന്ന: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ശൈത്യകാലത്തെ ആദ്യ സന്പൂർണ ലോക്ഡൗൺ ഓസ്ട്രിയയിൽ തിങ്കളാഴ്ച പ്രാബല്യത്തിലാകും. വാക്സിനെടുക്കാത്തവർക്കു മാത്രമായി ഏതാനും ദിവസം മുന്‍പ് ഏർപ്പെടുത്തിയ ലോക്ഡൗൺ കോവിഡ് വ്യാപനം തടയുന്നതിനു സഹായകമായില്ല.
20 ദിവസത്തേക്കായിരിക്കും ലോക്ഡൗൺ എന്ന് ചാൻസലർ അലക്സാണ്ടർ ഷെല്ലൻബെർഗ് അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ വാക്സിനേഷൻ നിർബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷൻ നിരക്ക് വളരെ താഴ്ന്ന ഓസ്ട്രിയയിൽ വ്യാഴാഴ്ച 15,145 പേർക്കു രോഗം പിടിപെട്ടു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെയും ഐസിയുവിലേക്കു മാറ്റുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചുവരുന്നു.
വാക്സിനേഷനെതിരേ വ്യാപകമായി വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി ചാൻസലർ പറഞ്ഞു. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നു ജോലി പ്രോത്സാഹിപ്പിക്കും. അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കില്ല.
യൂറോപ്പിലുടനീളം കോവിഡ് വ്യാപനം വർധിച്ചുവരികയാണ്. സ്ലൊവാക്യയിൽ വാക്സിനെടുക്കാത്തവർക്കുള്ള ലോക്ഡൗൺ തിങ്കളാഴ്ച തുടങ്ങും. ചെക്ക് റിപ്പബ്ലിക്കിലെ സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നു. നെതർലന്‍ഡ്സിൽ ഭാഗിക ലോക്ഡൗൺ പ്രാബല്യത്തിലുണ്ട്. ജർമനിയിൽ കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ വാക്സിനെടുക്കാത്തവർക്കു നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ്.
യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം; ഓസ്ട്രിയയിൽ സന്പൂർണ ലോക്ഡൗൺ
01:27 AM Nov 20, 2021 | Deepika.com