മിൻസ്ക്: പോളണ്ട് വഴി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കു കടക്കാനായി അതിർത്തിയിൽ തന്പടിച്ച അഭയാർഥികളെ ബലാറൂസ് സർക്കാർ ഒഴിപ്പിച്ചുമാറ്റി. ഇതോടെ പോളണ്ടും ബലാറൂസും തമ്മിലുള്ള സംഘർഷത്തിൽ അയവുവന്നു. അതിർത്തിക്കടത്തുള്ള ഗോഡൗണിലേക്കാണ് അഭയാർഥികളെ മാറ്റിയത്. ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ബലാറൂസ് വൃത്തങ്ങൾ അറിയിച്ചു. കൊടുംതണുപ്പും ഭക്ഷണത്തിന്റെ അഭാവവും നേരിട്ടിരുന്ന അഭയാർഥികൾക്ക് ഇതു വലിയ ആശ്വാസമാണ്.
യൂറോപ്യൻ യൂണിയനെ അസ്ഥിരപ്പെടുത്താനായി ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടൽ ലൂക്കാഷെങ്കോ അഭയാർഥികളെ മനഃപൂർവം അതിർത്തിയിലേക്കു തള്ളിവിടുന്നുവെന്നാണ് ആരോപണം. അഭയാർഥികളെ തടയാനായി പോളിഷ് സർക്കാർ വലിയതോതിൽ സൈനികരെ വിന്യസിച്ചിരുന്നു. യൂറോപ്യൻ യൂണിയനും യുഎസും നാറ്റോയും പോളണ്ടിനു പിന്തുണ നല്കുന്നു. പോളണ്ടിനെ സഹായിക്കാൻ 150 സൈനികരെ അയയ്ക്കുമെന്നു കഴിഞ്ഞദിവസം ബ്രിട്ടൻ അറിയിച്ചു.
ജർമൻ ചാൻസലർ ആംഗല മെർക്കലുമായി അലക്സാണ്ടർ ലൂക്കാഷെങ്കോ നടത്തിയ ചർച്ചകൾക്കൊടുവിലാണ് അഭയാർഥികളെ ഒഴിപ്പിച്ചുമാറ്റാൻ തയാറായതെന്നു സൂചനയുണ്ട്.
ഇതിനിടെ, നാനൂറോളം അഭയാർഥികളെ ഇറാക്കി ഭരണകൂടം കഴിഞ്ഞദിവസം തിരികെ നാട്ടിലേക്കു കൊണ്ടുപോയി. കൂടുതൽപേർക്കു മടങ്ങാൻ താത്പര്യമുണ്ടെങ്കിൽ ഇനിയും വിമാനം അയയ്ക്കാമെന്നാണ് ഇറാക്ക് അറിയിച്ചിരിക്കുന്നത്. അതേസമയം, തിരികെ പോകില്ലെന്നും എന്തുവിലകൊടുത്തും യൂറോപ്യൻ രാജ്യങ്ങളിൽ പ്രവേശിക്കുമെന്നുമാണ് ഭൂരിഭാഗം അഭയാർഥികളുടെയും നിലപാട്.
അഭയാർഥികളെ ഒഴിപ്പിച്ച് ബലാറൂസ്
01:08 AM Nov 20, 2021 | Deepika.com