വാഷിംഗ്ടണ്‍: റഷ്യയിൽനിന്ന് ഇന്ത്യ എസ്-400 ട്രയംഫ് മിസൈലുകൾ വാങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. ഇക്കാര്യം ഇന്ത്യയെ അറിയിച്ചതായി പെന്റഗണ്‍ വക്താവ് ജോണ്‍ കിർബി പറഞ്ഞു.
റഷ്യയുടെ ഏറ്റവും അത്യാധുനികമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. മിസൈൽ സംവിധാനത്തിന്റെ ചില ഭാഗങ്ങൾ റഷ്യ ഇന്ത്യക്കു കൈമാറിയതായാണു റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേന ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. എന്നാൽ, ഇന്ത്യക്കുള്ള മിസൈലുകളുടെ വിതരണം ആരംഭിച്ചതായി റഷ്യയുടെ മിലിട്ടറി സാങ്കേതിക സഹകരണ ഫെഡറൽ സർവീസ് (എഫ്എസ്എംടിസി) ഡയറക്ടർ ദിമിത്രി ഷുഗേവ് ഞായറാഴ്ച അറിയിച്ചിരുന്നു.
എസ്-400 മിസൈലുകൾ ഉപയോഗിക്കാൻ രാജ്യങ്ങൾ തീരുമാനിക്കുന്നത് അപകടകരമാണെന്നും ആരുടെയും സുരക്ഷാ താത്പര്യത്തിന്റെ ഭാഗമല്ലെന്നും യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമൻ കഴിഞ്ഞ മാസം ഇന്ത്യാ സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു.2018 ഒക്ടോബറിലാണ് അഞ്ച് എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പിട്ടത്. കരാറുമായി മുന്നോട്ടുപോകുന്നത് ഉപരോധം ക്ഷണിച്ചുവരുത്തുമെന്ന് അന്നത്തെ ട്രംപ് ഭരണകൂടം ഇന്ത്യക്കു മുന്നറിയിപ്പു നൽകിയിരുന്നു.
എസ്-400 മിസൈൽ കൈമാറ്റം : അമേരിക്കയ്ക്ക് ആശങ്ക
01:31 AM Nov 17, 2021 | Deepika.com