ലാഹോർ: ജയിലിയിൽ കഴിയുന്ന നേതാവ് സാദ് റിസ്വിയെ മോചിപ്പിക്കണമെന്നും ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ നിരോധിത തീവ്രപാർട്ടിയായ തെഹ്രിക് ഇ ലബ്ബായിക് ഇന്നലെ ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കു മാർച്ച് പുനരാരംഭിച്ചു.
മാർച്ച് തടയാനുള്ള പോലീസിന്റെ ശ്രമം വൻ സംഘർഷത്തിൽ കലാശിച്ചു. നാലു പോലീസുകാരനടക്കം എട്ടു പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച മാർച്ച് ആരംഭിച്ചതു മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴു പോലീസുകാർ അടക്കം 18 ആയി.
പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇമ്രാൻ ഖാൻ സർക്കാർ ഇന്നലെ വ്യക്തമാക്കിയതിനു പിന്നാലെയാണു മാർച്ച് പുനരാരംഭിച്ചത്. പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഫ്രാൻസിലെ അംബാസഡറെ പുറത്താക്കാനും ഏപ്രിലിൽ പഞ്ചാബ് സർക്കാർ തടവിലാക്കിയ നേതാവ് റിസ്വിയെ മോചിപ്പിക്കാനും രണ്ടു ദിവസത്തെ സമയം അനുവദിച്ച് ഞായറാഴ്ച മാർച്ച് നിർത്തിവച്ചതാണ്.
ലാഹോറിനു സമീപം തന്പടിച്ചിരുന്ന ലബ്ബായിക്കുകാർ ഗ്രാൻഡ് ട്രങ്ക് റോഡ് വഴിയാണ് ഇസ്ലാമാബാദിലേക്കു നീങ്ങാൻ ശ്രമിക്കുന്നത്. ഇവരെ തടയാനായി പതിനായിരം പോലീസുകാരെക്കൂടി വിന്യസിക്കാനാണു നീക്കം. ആയിരക്കണക്കിനു സുരക്ഷാ ഭടന്മാർ നേരത്തേതന്നെ രംഗത്തുണ്ട്. അർധസൈനിക വിഭാഗമായ പഞ്ചാബ് റേഞ്ചേഴ്സിനെ ഇന്നലെ വിന്യസിച്ചു.
മാർച്ച് തടയാനുള്ള ശ്രമം യുദ്ധമായി മാറിയെന്നാണു പോലീസ് പറഞ്ഞത്. പോലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചു. സംഘർഷമേഖലയിൽ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. പോലീസ് ഹെലികോപ്റ്ററിൽനിന്നു വെടിയുതിർത്തതായി ലബ്ബായിക് നേതൃത്വം അവകാശപ്പെട്ടു.
ലബ്ബായിക്കുകാർ മാർച്ച് പുനരാരംഭിച്ചു; സംഘർഷത്തിൽ എട്ടു മരണം
11:47 PM Oct 27, 2021 | Deepika.com