ബ്രസീൽ: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്കെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ബ്രസീലിലെ സെനറ്റ് സമിതി വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ ചുമത്തി കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു ശിപാർശ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സെനറ്റ് സമിതിയുടെ ആവശ്യം പ്രോസിക്യൂട്ടർ ജനറൽ ഓഗസ്റ്റോ അരാസ് അംഗീകരിച്ചാലേ തുടർനടപടികൾ ഉണ്ടാകൂ. ബോൾസൊനാരോ നിയമിച്ച ഓഗസ്റ്റോ അരാസ് പ്രസിഡന്റിനെതിരേ നടപടികൾക്കു മുതിരില്ലെന്നാണു നിഗമനം.
ബ്രസീലിൽ 2.17 കോടി പേർക്ക് കോവിഡ് ബാധിക്കുകയും 6.06 ലക്ഷം പേർ മരിക്കുകയും ചെയ്തു. മരണസംഖ്യയിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനമാണ്.
സമൂഹത്തിലെ ഭൂരിഭാഗം പേരും രോഗബാധിതരായി പ്രതിരോധശേഷി ആർജിക്കട്ടെ (ഹെർഡ് ഇമ്യൂണിറ്റി) എന്ന നയമാണു ബോൾസനാരോ സർക്കാർ സ്വീകരിച്ചത്. ഇതാണു കോവിഡ് വ്യാപനം വർധിപ്പിക്കാൻ ഇടയാക്കിയതെന്നു സെനറ്റ് സമിതി കണ്ടെത്തി.
പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള 11 അംഗ സെനറ്റ് അന്വേഷണസമിതി ആറു മാസംകൊണ്ടു തയാറാക്കിയ 1300 പേജുള്ള റിപ്പോർട്ടാണു വോട്ടെടുപ്പിലൂടെ അംഗീകരിച്ചത്. സാമൂഹ്യ അവകാശങ്ങൾ വിലക്കി, വ്യാജവാർത്തകൾ പുറത്തുവിട്ടു തുടങ്ങിയ കുറ്റങ്ങളും ബോൾസൊനാരോയ്ക്കെതിരേ ചുമത്താൻ സമിതി നിർദേശിക്കുന്നുണ്ട്.
ബോൾസൊനാരോയുടെ മൂന്ന് ആൺമക്കൾ അടക്കം മറ്റ് 77 പേർക്കും രണ്ടു കോർപറേറ്റുകൾക്കും എതിരേ നടപടി ആവശ്യപ്പെടുന്നു.
സെനറ്റ് സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് തുടർനടപടി എടുക്കുമെന്നാണു പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചത്.
കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു; ബൊൾസൊനാരോയ്ക്ക് എതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് സെനറ്റ് സമിതി
11:47 PM Oct 27, 2021 | Deepika.com