മുംബൈ: മുരടിപ്പ് മറികടന്ന് രാജ്യത്തെ സാന്പത്തിക രംഗം വീണ്ടും ഉണർവിന്റെ പാതയിൽ. കഴിഞ്ഞ മാസം ആരംഭിച്ച ഉത്സവസീസന്റെ വരവോടെയുണ്ടായ ഉയർന്ന ഉപഭോക്തൃ ഡിമാൻഡാണു സാന്പത്തിക മേഖലയ്ക്കു പ്രധാനമായും കരുത്തു പകരുന്നത്. വാക്സിൻ വിതരണം വർധിച്ചതിനാൽ കോവിഡുമായി ബന്ധപ്പെട്ട ഭീതിയിൽനിന്നും വിപണി ഏറെക്കുറെ മുക്തമായിട്ടുണ്ട്.
ബിസിനസ്
രാജ്യത്തെ ബിസിനസ് പ്രവർത്തനങ്ങളിൽ സ്ഥിരതായർന്ന വളർച്ചയുണ്ടെന്നു വിവിധ സർവേകളിലൂടെയും പഠനങ്ങളിലൂടെയും വ്യക്തമായതായി വിപണിവിശകലന സ്ഥാപനമായ എഐച്ച്എസ് മാർക്കിറ്റ് അറിയിച്ചു. കഴിഞ്ഞ മാസം കന്പനികൾക്കും മറ്റും ഓർഡറുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ബാങ്ക് വായ്പകളുടെ ഡിമാൻഡിലും വൻ വർധനയാണുള്ളത്.
കയറ്റുമതി
കഴിഞ്ഞമാസം കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച ് 23 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. ഓഗസ്റ്റിനെ അപേക്ഷിച്ച് 1.6 ശതമാനവും. പെട്രോളിയം ഉത്പന്നങ്ങൾ, കാപ്പി, ജ്വല്ലറി ഉത്പന്നങ്ങൾ തുടങ്ങിയവയാണ് കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടത്. ഇറക്കുമതിയിലും ഗണ്യമായ വർധനയുണ്ട്.
ഉത്പാദനം
രാജ്യത്തെ വ്യവസായ ഉത്പാദനത്തിൽ ഓഗസ്റ്റ് മാസം 11.9 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. ഈ പ്രവണത സെപ്റ്റംബറിലും തുടരുമെന്നുതന്നെയാണു വിലയിരുത്തൽ. കാതൽ മേഖലാ വ്യവസായ ഉത്പാദനത്തിലും മാസങ്ങളായി ഉണർവ് പ്രകടമാണ്. അതേസമയം, കൽക്കരി ലഭ്യതക്കുറവും വൈദ്യുതിക്ഷാമവും ഈ മാസത്തെ ഉത്പാദനത്തെ ബാധിക്കുമെന്നാണു വിലയിരുത്തൽ.
ഉഷാറായി സാന്പത്തികരംഗം
11:22 PM Oct 27, 2021 | Deepika.com