നെടുമ്പാശേരി: സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയതിനു ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോത്പാദന രംഗത്തേക്കും.
കോഴിക്കോട് ജില്ലയിൽ സിയാൽ നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രത്തിനു സമർപ്പിക്കും.
കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണു ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയപ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണു പദ്ധതി.
കോവിഡിനെത്തുടർന്ന് പദ്ധതി പൂർത്തീകരണത്തിനു കാലതാമസം ഉണ്ടായെങ്കിലും സിയാലിന് അതിവേഗം പൂർത്തിയാക്കാനായി. 4.5 മെഗാവാട്ടാണു ശേഷി. 32 സ്ഥലമുടമകളിൽനിന്നായി അഞ്ച് ഏക്കർ ഭൂമിയാണു സിയാൽ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴയ്ക്കു കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി, അവിടെനിന്ന് അര കിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്കു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളമെത്തിച്ചാണു വൈദ്യുതി ഉത്പാദനം. പദ്ധതിക്കായി 52 കോടി രൂപയാണു ചെലവിട്ടത്.
2015ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം വൈദ്യുതോത്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പാണ് ഈ പദ്ധതി. 44 നദികളും നൂറുകണക്കിന് അരുവികളുമുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്ന ആശയത്തിനു തുടക്കമിടാൻ സിയാലിനു കഴിഞ്ഞെന്നും മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഊർജോത്പാദന നയം നടപ്പാക്കുന്നതിൽ മുൻ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യന്റെ അനുഭവപരിചയവും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.
രണ്ട് ജനറേറ്ററുകളാണു പ്രവർത്തിക്കുന്നത്. പൂർണതോതിൽ ഒഴുക്കുള്ള സമയത്ത് പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തല്സമയം കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനം ഒക്ടോബർ ആദ്യം തുടങ്ങിയിരുന്നു. നവംബർ ആദ്യവാരത്തോടെ വൈദ്യുതി ഗ്രിഡിലേക്കു നൽകാനാകുമെന്നും എംഡി കൂട്ടിച്ചേർത്തു.
നവംബർ ആറിനു രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിയാൽ ജലവൈദ്യുത പദ്ധതി നാടിനു സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാൽ, കോഴിക്കോട് അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വലായാണ് ഉദ്ഘാടനം നടക്കുക. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.
ജലവൈദ്യുതി ഉത്പാദനരംഗത്തേക്ക് സിയാൽ
12:25 AM Oct 25, 2021 | Deepika.com