ലാഹോർ: ഭീകരവിരുദ്ധ നിയമപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ട നേതാവ് സാദ് ഹുസൈൻ റിസ്വിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തെഹ്രിക് ഇ ലബ്ബായിക് പാർട്ടിക്കാർ നടത്തുന്ന പ്രകടനത്തിൽ പാക്കിസ്ഥാനിലെ ലാഹോറിലെയും ഇസ്ലാമാബാദിലെയും റോഡുകൾ സ്തംഭിച്ചു.
വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിനിടെ പാർട്ടി പ്രവർത്തകർ വണ്ടിയോടിച്ചുകയറ്റി രണ്ടു പോലീസുകാരെ കൊലപ്പെടുത്തി. പ്രക്ഷോഭകരെ നേരിടാൻ അർധസൈനികവിഭാഗത്തെ രംഗത്തിറക്കി.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക്കിനെ പാക് സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. പാർട്ടി നേതാവ് റിസ്വി ഏപ്രിലിലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പ്രതിഷേധം ശക്തിപ്പെടുത്തിയ ലബ്ബായിക്കുകാർ ലാഹോറിൽനിന്ന് ഗ്രാൻഡ് ട്രങ്ക് റോഡ് വഴി ഇസ്ലാമാബാദിലേക്കു മാർച്ച് ചെയ്യാനാണ് പദ്ധതിയിടുന്നത്.
പാക് സർക്കാർ ലാഹോറിലെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പാക് ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ലോകകപ്പ് മത്സരം കാണാനായി ദുബായിൽ പോയ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിനെ പ്രധാനമന്ത്രി ഇമ്രാൻഖാൻ അടിയന്തരമായി തിരിച്ചുവിളിച്ചു.
ലബ്ബായിക്കുകാർ കല്ലും വടിയും ഉപയോഗിച്ച് പോലീസിനെ നേരിടുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം തങ്ങളുടെ അഞ്ഞൂറിലധികം പ്രവർത്തകർക്കു പരിക്കേറ്റെന്നും ഏതാനും പേർ മരിച്ചെന്നുമാണ് പാർട്ടി നേതൃത്വം അറിയിച്ചത്.
നേതാവിനെ മോചിപ്പിക്കാൻ ലബ്ബായിക് പാർട്ടിക്കാരുടെ പ്രകടനം; ലാഹോർ സ്തംഭിച്ചു
11:11 PM Oct 23, 2021 | Deepika.com