ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കു നേർക്കുണ്ടായ കലാപത്തിൽ പ്രതിഷേധിച്ച് ന്യൂനപക്ഷങ്ങളുടെ നേതൃത്വത്തിൽ കൂട്ടനിരാഹാരവും റാലിയും.
വടക്കുപടിഞ്ഞാറൻ നഗരമായ രാജഷാഹിയിൽ ഇന്നലെ രാവിലെ ഒന്പതുമുതൽ 12 വരെയായിരുന്നു നിരാഹാരം. ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ മതങ്ങളുടെ ഐക്യസമിതിയാണു നേതൃത്വം നല്കിയത്. ബംഗ്ലാദേശ് ഭരിക്കുന്ന അവാമിലീഗ് പാർട്ടിയുടെ നേതാക്കളും പങ്കെടുത്തു.
ദുർഗാപൂജ ആഘോഷത്തിനിടെ ഹിന്ദുക്കളെ വധിക്കുകയും ക്ഷേത്രങ്ങളും ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും ആക്രമിക്കുകയും ചെയ്തിരുന്നു.
കുമില്ല പട്ടണത്തിലെ ക്ഷേത്രത്തിൽ ഖുറാൻ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ആണ് കലാപത്തിനു കാരണമായത്.
അതേസമയം, ഖുറാൻ ക്ഷേത്രത്തിൽ കൊണ്ടുവച്ചത് കുമില്ല സ്വദേശി ഇഖ്ബാൽ ഹുസൈൻ എന്നയാളാണെന്നു സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ അറസ്റ്റിലായി. സമുദായസ്പർധ ലക്ഷ്യമിട്ടുള്ള ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് ഇയാൾ പ്രവർത്തിച്ചതെന്നു കരുതുന്നു.
കലാപവുമായി ബന്ധപ്പെട്ട് 72 കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ് അറുന്നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കലാപം: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം
11:10 PM Oct 23, 2021 | Deepika.com