വാഷിംഗ്ടൺ ഡിസി: ചൈനയുടെ ആക്രമണമുണ്ടായാൽ തായ്വാനെ യുഎസ് സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അതേസമയം, തായ്വാൻ വിഷയത്തിൽ യുഎസ് തുടരുന്ന നയതന്ത്ര നിലപാടിൽനിന്നുള്ള വ്യതിയാനമല്ല ബൈഡന്റെ പരാമർശമെന്നു വൈറ്റ്ഹൗസ് പിന്നീടു വിശദീകരിച്ചു.
തായ്വാനെ സംരക്ഷിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നു സിഎൻഎൻ ചാനലിലെ പരിപാടിയിൽ ചോദ്യത്തിനുത്തരമായി ബൈഡൻ പറഞ്ഞു. ചൈന സൈനികശക്തി ആർജിക്കുന്നതിൽ പരിഭ്രമിക്കേണ്ടതില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ സൈനികശക്തി യുഎസ് ആണെന്ന കാര്യം ചൈനയ്ക്കും റഷ്യക്കും അറിയാവുന്നതാണെന്നു ബൈഡൻ കൂട്ടിച്ചേർത്തു.
ചൈനയും തായ്വാനും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരിക്കുന്ന സമയത്താണു ബൈഡന്റെ പരാമർശം. ചൈനയെയാണു യുഎസ് ഔദ്യോഗികമായി അംഗീകരിക്കുന്നതെങ്കിലും തായ്വാനു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം യുഎസ് കോൺഗ്രസ് പാസാക്കിയിട്ടുണ്ട്. ജനാധിപത്യവ്യവസ്ഥ പിന്തുടരുന്ന തായ്വാനെ ചൈന സ്വന്തം പ്രവിശ്യയായിട്ടാണു കാണുന്നത്. വേണ്ടിവന്നാൽ സൈനികശക്തി ഉപയോഗിച്ച് പിടിച്ചെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തായ്വാൻ വിഷയത്തിൽ ചൈനയെ പ്രകോപിപ്പിക്കാൻ യുഎസ് മുതിരാറില്ല. ബൈഡന്റെ പരാമർശം നിലവിൽ തുടരുന്ന നയത്തിൽനിന്നുള്ള വ്യതിയാനമല്ലെന്നാണു വൈറ്റ്ഹൗസ് വിശദീകരിച്ചിരിക്കുന്നത്.
ബൈഡൻ ഭരണകൂടം ഉറച്ച പിന്തുണയാണു നല്കുന്നതെന്നും സ്വയം പ്രതിരോധത്തിൽ പിന്നോട്ടു പോകില്ലെന്നും തായ്വാൻ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു.
അതേസമയം, ചൈനയുടെ പ്രതികരണം വന്നിട്ടില്ല.
ചൈന ആക്രമിച്ചാൽ തായ്വാനെ സംരക്ഷിക്കും: ജോ ബൈഡൻ
12:51 AM Oct 23, 2021 | Deepika.com