നെടുമ്പാശേരി: സംസ്ഥാനത്ത് ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള ബസുകൾ ഓടിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം നെടുമ്പാശേരിയിൽനിന്നാരംഭിക്കും.
ഇവിടെനിന്നു തിരുവനന്തപുരത്തേക്കായിരിക്കും പൈലറ്റ് സർവീസ്. കെഎസ്ആർടിസിയുമായി ചേർന്ന് ഐഒസിയുടെ നേതൃത്വത്തിലാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ ബസുകൾ ഓടിക്കുന്നത്. ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനും പദ്ധതിയുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തേതന്നെ ഇതിന് അനുമതി നൽകിയിരുന്നു. പദ്ധതിക്കായി 10 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലെ ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിംഗും അനർട്ടും ചേർന്നാണ് പൈലറ്റ് പദ്ധതി തയാറാക്കിയത്. എൽഎൻജി, വെള്ളം, ജൈവമാലിന്യം എന്നിവയിൽനിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിച്ച് പ്രത്യേക സംവിധാനം ഉപയോഗിച്ച് സെല്ലിൽ നിറച്ച് ഘടിപ്പിച്ചാണ് വാഹനം ഓടിക്കുക.
ഇത്തരം വാഹനങ്ങൾക്ക് ഇന്ധനക്ഷമത കൂടുതലായിരിക്കും. അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയുകയും ചെയ്യും. ട്രെയിൻ, കപ്പൽ തുടങ്ങിയവയ്ക്കും ഹൈഡ്രജൻ സെൽ കൂടുതൽ പ്രയോജനം ചെയ്യും. നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരത്തും പദ്ധതിക്കായി യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകാൻ ഐഒസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
വരുന്നൂ, ഹൈഡ്രജൻ ബസുകൾ
10:36 PM Oct 21, 2021 | Deepika.com