കൊളംബോ: കടുത്ത ഭക്ഷ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്ക ഇന്ത്യയിൽ നിന്ന് പരിസ്ഥിതി സൗഹൃദ വളമായ നാനോ നൈട്രജൻ ലായനി ഇറക്കുമതി ചെയ്യുന്നു. ആദ്യ ഘട്ടമായി 31 ലക്ഷം ലിറ്റർ നാനോ നൈട്രജൻ ലായനി ലങ്കയിലെത്തി. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ നെൽ, ചോള കൃഷിക്കായി ഇതിന്റെ ഒരുഭാഗം എത്തിച്ചുകഴിഞ്ഞുവെന്ന് ലങ്കൻ കൃഷിമന്ത്രാലയ സെക്രട്ടറി പ്രഫ. ഉദിത് ജയസിംഗ പറഞ്ഞു.
നാനോ നൈട്രജൻ ലിക്വഡിന്റെ ഉപയോഗം പരിസ്ഥിതിക്കു കോട്ടംവരുത്തുന്നതല്ലെന്നും ഉന്നത നിലവാരമുള്ള ഉത്പന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രകീർത്തിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ലങ്കയിൽ രാസവള ഇറക്കുമതി നിരോധിക്കാൻ പ്രസിഡന്റ് ഗോട്ടാബയ രാജപക്സെ കഴിഞ്ഞ മേയിൽ ഉത്തരവിട്ടശേഷം ആദ്യമായാണു വിദേശരാജ്യത്തുനിന്നു വളം എത്തിച്ചത്. വളംഇറക്കുമതി നിർത്തിവച്ചതു വ്യാപകപ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. കാർഷികോത്പാദനം പ്രതിന്ധിയിലായ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്നു സഖ്യകക്ഷികൾ വരെ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
തേയിലത്തോട്ടങ്ങളിലേതുൾപ്പെടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ എതാനും രാസവളങ്ങൾക്കുള്ള നിരോധനം സർക്കാർ അടുത്തിടെ പിൻവലിച്ചിരുന്നു. നൂറുശതമാനം ജൈവകൃഷി എന്ന ലക്ഷ്യത്തോടെയാണ് രാസവള ഇറക്കുമതിക്ക് രാജ്യത്ത് സർക്കാർ നിരോധനം കൊണ്ടുവന്നത്. അതേസമയം, വിദേശനാണ്യശേഖരം കുത്തനെ ഇടിഞ്ഞതും രാസവള ഇറക്കുമതിയിൽ നിന്ന് പിന്മാറാൻ സർക്കാരിനെ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു.
ലങ്കയിലേക്ക് ഇന്ത്യയിൽനിന്ന് പരിസ്ഥിതി സൗഹൃദ വളം
01:37 AM Oct 21, 2021 | Deepika.com