വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്കു കുട്ടികളെന്നോ വലിയവരെന്നോ വലിപ്പച്ചെറുപ്പമില്ല. കുട്ടികളെപ്പോലെയാകണമെന്നാണ് അദ്ദേഹം വലിയവരോടു പറയുന്നത്. ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുദർശന പരിപാടി നടത്തുകയായിരുന്ന മാർപാപ്പയ്ക്കരികിലേക്ക് ഓടിയെത്തിയ ബാലൻ ലോകത്തിനു കൗതുകമായി.
മാർപാപ്പ ബാലന്റെ ഇരുകൈകളിലും പിടിച്ചു കുശലം ചോദിച്ചശേഷം തന്റെ അടുത്തിരിക്കാൻ ആവശ്യപ്പെട്ടു. അടുത്തിരുന്നിരുന്ന മോൺ. ലിയനാർദോ സാപിയേസ അദ്ദേഹത്തിന്റെ കസേര ഒഴിഞ്ഞുകൊടുത്തു. എന്നാൽ അധികസമയം ഇരിക്കാൻ ബാലൻ തയാറായില്ല. അവൻ എഴുന്നേറ്റ് മാർപാപ്പയുടെ തൊപ്പിയിൽ (സുക്കത്ത) തൊട്ട് അതു വേണമെന്നാവശ്യപ്പെട്ടു. ഒരു വത്തിക്കാൻ ജീവനക്കാരൻ ബാലനെ കൂട്ടിക്കൊണ്ടുപോയി തൊപ്പി സമ്മാനിച്ചു. അതും തലയിൽവച്ച് മാർപാപ്പയ്ക്കു ടാറ്റയും കൊടുത്താണു ബാലൻ വേദി വിട്ടത്.
പഠനവൈകല്യം നേരിടുന്ന കുട്ടിയാണിതെന്നു മാർപാപ്പ പിന്നീടു പറഞ്ഞു. ശിശുക്കളെ പോലെയാകുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കില്ലെന്നു യേശു പഠിപ്പിച്ച വലിയ പാഠമാണ് അവൻ നമ്മളെ ഓർമിപ്പിക്കുന്നതെന്നും മാർപാപ്പ വിശദീകരിച്ചു.
മാർപാപ്പയുടെ വേദിയിൽ കുട്ടികൾ കയറുന്നത് ഇതാദ്യമല്ല. 2018ൽ മാർപാപ്പയുടെ സ്വദേശമായ അർജന്റീനയിൽനിന്നുള്ള സംസാരശേഷിയില്ലാത്ത കുട്ടി പൊതുദർശന പരിപാടിക്കിടെ വേദിയിൽ കയറി ചിരിപടർത്തിയിരുന്നു.
വേദിയിൽ വീണ്ടും ബാലൻ
01:37 AM Oct 21, 2021 | Deepika.com