ധാക്ക: ന്യൂനപക്ഷ ഹിന്ദുക്കളെ ലക്ഷ്യമിട്ടു കലാപം നടത്തിയവർക്കെതിരേ ഉടനടി കർശന നടപടി എടുക്കാൻ ബംഗ്ലാ പ്രധാനമന്ത്രി ഷേക്ക് ഹസീന ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാനു നിർദേശം നല്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾക്കു ജനം ചെവികൊടുക്കരുതെന്നും അവർ അഭ്യർഥിച്ചു.
ദുർഗാപൂജ ആഘോഷങ്ങൾക്കിടെ മതനിന്ദയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിച്ച പോസ്റ്റാണു ബംഗ്ലാദേശിലെ കലാപത്തിനു കാരണമായതെന്നു കരുതുന്നു. കുമില്ലയിൽ ഹിന്ദുക്കൾക്കെതിരേ ആക്രമണമുണ്ടായി. ക്ഷേത്രങ്ങൾ ആക്രമിച്ചതിനു പുറമേ 66 ഭവനങ്ങൾ തകർക്കുകയും 20 ഭവനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 71 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും 450 പേർ അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി ഹസീന നിർദേശിച്ചു.
ഇതിനിടെ, ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടി ഇന്നലെ രാജ്യത്തുടനീളം മതസൗഹാർദ, സമാധാന റാലികൾ നടത്തി.
ഹിന്ദുക്കൾക്കെതിരായ കലാപം: കർശന നടപടിക്കു നിർദേശം നല്കി ഹസീന
12:51 AM Oct 20, 2021 | Deepika.com