ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജാ ആഘോഷത്തിനുനേരേ നടന്ന ആക്രമണങ്ങളുടെ പിന്നാലെ ഉടലെടുത്ത കലാപത്തിൽ മരിച്ചവരുടെ എണ്ണം ആറ് ആയി. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. ന്യൂനപക്ഷമായ ഹൈന്ദവർക്കെതിരേ രാജ്യത്ത് പലയിടത്തും ആക്രമണങ്ങൾ തുടരുകയാണ്. ക്ഷേത്രങ്ങൾക്കുനേരേയും മുസ്ലിം തീവ്രവാദികളുടെ നേതൃത്വത്തിൽ അതിക്രമങ്ങൾ അരങ്ങേറി.
കുമില്ലയിൽ ദുർഗാപൂജ ദിനത്തിൽ നടന്ന അതിക്രമങ്ങളാണ് സാമുദായികസംഘർഷത്തിലേക്ക് വഴിമാറിയത്. ഇതേത്തുടർന്ന് ആറ് ജില്ലകളിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുകയാണെന്ന് അധികൃതർ പറ ഞ്ഞു. കുമില്ലയ്ക്കുപുറമേ ചാന്ദ്പുർ, ഛോട്ടോഗ്രാം, കോക്സ് ബസാൽ, ബന്ദർബൻ, മൗലവി ബസാർ, ഗാസിപുർ തുടങ്ങിയ ഇടങ്ങളിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായി.
മതസ്പർധ വളർത്തുന്ന പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന പേരിൽ ഇന്നലെ പിർഗഞ്ച് ജില്ലയിലെ രംഗ്പുരിൽ അക്രമികൾ 66 വീടുകൾ തകർത്തു. 20 വീടുകൾ അഗ്നിക്കിരയാക്കി.
ഹൈന്ദവവിശ്വാസിയായ ഒരു യുവാവിന്റെ സന്ദേശം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന പ്രചാരണമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പിർഗഞ്ച് എസ്പി മുഹമ്മദ് കമറുസ്മാൻ പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അല്പ സമയത്തിനുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കുറ്റക്കാരെന്ന് സംശയിക്കുന്ന 52 പേരെ അറസ്റ്റ്ചെയ്തു.
യുവാവിന് സംരക്ഷണം നൽകാൻ പോലീസ് ശ്രമിച്ചതോടെ സമീപവീടുകൾക്കുനേരേ അതിക്രമം തുടങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച അക്രമാസക്തരായ ആൾക്കൂട്ടത്തിന് നേരേ പോലീസ് നടത്തിയ വെടിവയ്പ്പിലാണ് നാലു പേർ കൊല്ലപ്പെട്ടത്. സംഘർഷം വ്യാപിക്കാതിരിക്കാൻ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സംവിധാനം നിർത്തിവച്ചിട്ടുണ്ട്.
സർക്കാരിനു മുന്നറിയിപ്പായി ധാക്കയിൽ പ്രകടനം
ധാക്ക: അക്രമസംഭവങ്ങളിൽ നീതി തേടി ഹൈന്ദവസംഘടനകൾ തലസ്ഥാനമായ ധാക്കയിൽ പ്രകടനം നടത്തി. ബംഗ്ലാദേശിലെ ദുർഗാപൂജ ആഘോഷങ്ങൾക്കു നേതൃത്വം നൽകുന്ന പൂജ സെലിബ്രേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ മ്യൂസിയത്തിനു മുന്നിൽ നടന്ന റാലിയിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്തു.
ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്റ്റ്യൻ ഐക്യ കൗൺസിൽ, ബംഗ്ലാദേശ് ക്രിസ്റ്റ്യൻ അസോസിയേഷൻ എന്നിവരും റാലിയിൽ പങ്കുചേർന്നു.
ഹിന്ദുക്കൾക്കും ഹൈന്ദവ ആരാധനാലയങ്ങൾക്കും പൂജാവേദികൾക്കും നേരേയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. മതസൗഹാർദത്തിന്റെ നാടാണ് ബംഗ്ലാദേശെങ്കിൽ എന്തുകൊണ്ടാണ് ഹൈന്ദവർക്കുനേരേ നിരന്തരം ആക്രമണം നടത്തുന്നത്.
അതിന് ഉത്തരം വേണമെന്നും അക്രമസംഭവങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പൂജ സെലിബ്രേഷൻ കൗൺസിൽ പ്രസിഡന്റ് കാന്തി ദത്ത ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ നീതിതേടി ന്യൂനപക്ഷങ്ങൾ
11:47 PM Oct 18, 2021 | Deepika.com