വാഷിംഗ്ടൺ: ഗൾഫ് യുദ്ധകാലത്ത് യുഎസ് സൈന്യത്തെ നയിച്ച കോളിൻ പവൽ (84) അന്തരിച്ചു. കോവിഡ് മൂലമുള്ള പ്രശ്നങ്ങളാണു പവലിന്റെ മരണകാരണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്ക് സന്ദേശത്തിൽ അറിയിച്ചു.
റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്തു യുഎസിന്റെ വിദേശനയം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയിരുന്ന പവർ 1987-89 കാലത്ത് റൊണാൾഡ് റീഗൻ ഭരണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. 1989ൽ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ പദവിയും വഹിച്ചു.
2011ൽ ജോർജ് ബുഷ് പ്രസിഡന്റായിരിക്കുന്പോൾ സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. ഈ പദവിയിലെത്തിയ ആദ്യത്തെ കറുത്തവംശജനാണ് പവൽ. ഇറാക്ക് അധിനിവേശത്തിന്റെ പേരിൽ പവലിന് ഏറെ വിമർശനം ഉയർന്നിരുന്നു.
“ പവൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിച്ച വാൾട്ടർ റീഡ് നാഷണൽ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ട ഭർത്താവിനെ, പിതാവിനെ, മുത്തച്ഛനെ സർവോപരി മഹാനായ ഒരു യുഎസ് പൗരനെയാണ് നഷ്ടമായിരിക്കുന്നത്”-കുടുംബാംഗങ്ങൾ ഫേസ്ബുക്ക് സന്ദേശത്തിൽ പറഞ്ഞു.
യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ അന്തരിച്ചു
11:47 PM Oct 18, 2021 | Deepika.com