ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റംഗം സർ ഡേവിഡ് അമേസ് കുത്തേറ്റുമരിച്ച സംഭവത്തിന് ഇസ്ലാമിക തീവ്രവാദവുമായി ബന്ധമുണ്ടെന്നു പോലീസ് ഇന്നലെ അറിയിച്ചു. 25 വയസുള്ള ബ്രിട്ടീഷ് പൗരനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ സൊമാലിയൻ വംശജനാണെന്നു കരുതുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. തീവ്രവാദവിരുദ്ധ സേനയാണ് കേസ് അന്വേഷിക്കുന്നത്.
കത്തോലിക്കാ വിശ്വാസിയും ഗർഭച്ഛിദ്രവിരുദ്ധനുമായ ഡേവിഡ് അമേസ് വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ സൗത്തെൻഡ് വെസ്റ്റിൽവച്ചാണു കൊല്ലപ്പെട്ടത്. മെത്തഡിസ്റ്റ് പള്ളിയിൽ മണ്ഡലംനിവാസികളുടെ യോഗത്തിൽ പങ്കെടുക്കവേയായിരുന്നു സംഭവം.
അറസ്റ്റിലായ ആൾ അല്ലാതെ മറ്റാരെയും സംഭവത്തിൽ സംശയിക്കുന്നില്ലെന്നു പോലീസ് പറഞ്ഞു. ഇയാൾക്ക് തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലിരുന്നയാളല്ല. ലണ്ടനിലെ രണ്ടു സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ, എല്ലാ പാർലമെന്റ് അംഗങ്ങൾക്കും സുരക്ഷ ശക്തമാക്കാൻ ആഭ്യന്തരമന്ത്രി പ്രീതി പട്ടേൽ പോലീസിനു നിർദേശം നല്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടക്കമുള്ളവർ ഡേവിഡ് അമേസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ബ്രിട്ടീഷ് എംപിയുടെ കൊലപാതകം: തീവ്രവാദ ആക്രമണമെന്നു പോലീസ്
10:22 PM Oct 16, 2021 | Deepika.com