ബെയ്ജിംഗ്: ചൈനയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന മൈക്രോസോഫ്റ്റ് ലിങ്ക്ഡ്ഇൻ കന്പനിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിലെ അസ്വാരസ്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
ഏഴ് വർഷത്തിലേറെയായി ചൈനയിൽ പ്രവർത്തിക്കുന്ന, തൊഴിൽ അധിഷ്ഠിത സമൂഹമാധ്യമമായ ലിങ്ക്ഡ്ഇൻ ചൈനീസ് സർക്കാരിന്റെ നിയന്ത്രണങ്ങളും അനാവശ്യ ഇടപെടലുകളും കടുത്തതോടെയാണ് ബിസിനസ് അവസാനിപ്പിക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് ഇതിലൂടെ കന്പനിക്കു നഷ്ടമാകുന്നത്.
ഏറെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷമാണ് ചൈനയിലുള്ളതെന്നും പലകാര്യങ്ങളിലും സർക്കാർ അനുമതി ലഭിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും ലിങ്ക്ഡ്ഇൻ സീനിയർ വൈസ് പ്രസിഡന്റ് മൊഹാക് ഷ്രഫ് പറഞ്ഞു.
2010ൽ ഗൂഗിൾ പുറത്തുപോയതിനുശേഷം ചൈന വിടുന്ന ഏറ്റവും വലിയ അമേരിക്കൻ സ്ഥാപനമാണ് ലിങ്ക്ഡ് ഇൻ. ചൈനീസ് അധികൃതരുടെ കടുത്ത നിയന്ത്രണങ്ങളെത്തുടർന്നാണ് ഗൂഗിളും പ്രവർത്തനം അവസാനിപ്പിച്ചത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ നടത്തുന്ന പദ്ധതി തായ്വാനിലെ തായ്പേയിലേക്ക് മാറ്റുകയാണെന്ന് ആഴ്ചകൾക്ക് മുന്പ് ഹാർവഡ് സർവകലാശാലയും പ്രഖ്യാപിച്ചിരുന്നു.
വിദേശ കന്പനികൾക്കു പുറമേ ചൈനീസ് കന്പനികളും ചൈനീസ് സർക്കാരിന്റെ നിയന്ത്രണ നടപടികളിൽ സംതൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ടെക് കന്പനികളാണ് സർക്കാരിനെതിരേ പ്രധാനമായും രംഗത്തെത്തുന്നത്. ചൈനീസ് സർക്കാർ കഴിഞ്ഞദിവസം അവതരിപ്പിച്ച പുതിയ ഡേറ്റ സുരക്ഷാനയത്തിന്റെ കരട് ബില്ലാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്.
സ്വകാര്യതയും പരമാധികാരവും സംരക്ഷിക്കാനെന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ നിയന്ത്രണം നടപ്പിലായാൽ ടെക് കന്പനികളുടെ സാധാരണ പ്രവർത്തനംപോലും അവതാളത്തിലാകുമെന്ന് ടെക് വിധഗ്ധർ പറയുന്നു.
നേരത്തെ ചൈനീസ് കന്പനിയായ അലിബാബയുടെ ഉപകന്പനി ആൻഡ് ഗ്രൂപ്പിന്റെ എഐപിഒ (പ്രാരംഭ ഓഹരിവില്പന) ചൈനീസ് അധികൃതരുടെ ഇടപെടലുകളെത്തുടർന്ന് റദ്ദാക്കിയതും വലിയ വാർത്തയായിരുന്നു.നിയമലംഘനത്തിന്റെ പേരിൽ ഏപ്രിലിൽ അലിബാബയ്ക്ക് ചൈനീസ് സർക്കാർ 280 കോടി ഡോളർ പിഴയിടുകയും ചെയ്തിരുന്നു.
ഓഗസ്റ്റിൽ ചൈനീസ് റൈഡ് ഷെയറിംഗ് കന്പനിയായ ഡിഡിയും ചൈനീസ് സർക്കാരിന്റെ അച്ചടക്കനടപടി നേരിട്ടു. ഇതിനു പുറമേ നിരവധി വിദ്യാഭ്യാസ ആപ്പുകളും ഗെയിമിംഗ് കന്പനികളും അടുത്തിടെ ചൈനീസ് സർക്കാരിന്റെ ശിക്ഷാ നടപടികളുടെ തുടർച്ചയായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
ടെക് കന്പനികൾക്ക് ചൈനയിൽ കടുത്ത നിയന്ത്രണം
09:46 PM Oct 16, 2021 | Deepika.com